തളിപ്പറമ്പ്: കോവിഡ് സമ്പർക്ക രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ആന്റിജൻ പരിശോധന വ്യാപിപ്പിക്കുന്നു. സിവിൽ ഡിഫൻസ് ടീമിന്റെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തുക. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിൽ നടക്കുന്ന പരിശോധനയുടെ പൂർണ്ണ ചുമതല തളിപ്പറമ്പ് ഫയർ ഫോഴ്സിന്റെ കീഴിലുള്ള സിവിൽ ഡിഫൻസ് അംഗങ്ങൾക്കാണ്.
പരിശോധനക്കായി പ്രത്യേക സമയക്രമവും തയ്യാറാക്കിയിട്ടുണ്ട്. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ ഉച്ചക്ക് 1.30 വരെയാണ് ആന്റിജൻ പരിശോധന നടത്തുക. പരിശോധനയിൽ കോവിഡ് പോസിറ്റീവ് കണ്ടെത്തിയാൽ വിവരങ്ങൾ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹെൽത്ത് ഇൻസ്പെക്ടർമാരെ അറിയിക്കും.
സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ഉത്തരവ് പ്രകാരം എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പരിശോധന നടക്കുകയെന്ന് അധികൃതർ അറിയിച്ചു. ആന്റിജൻ പരിശോധനക്ക് വിധേയമാക്കേണ്ടവരുടെ വിവരങ്ങൾ സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് കൈമാറേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ തന്നെയാണ്.
പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാവിധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന തളിപ്പറമ്പിലെ സിവിൽ ഡിഫൻസ് സേന മാതൃകാപരമായ സേവനത്തിലൂടെ കോവിഡിനെ ചെറുത്തു തോൽപ്പിക്കാൻ എപ്പോഴും സന്നദ്ധമാണ്.