കേരളത്തിൽ ഇന്ന് 1801 കോവിഡ് കേസുകൾ; മരണവും കൂടുന്നു, സൂക്ഷ്‌മത അനിവാര്യം- വീണാ ജോര്‍ജ്

വീട്ടില്‍ നിന്നും പുറത്ത് പോകാത്ത 5 പേര്‍ കോവിഡ് മൂലമാണ് മരണപ്പെട്ടത്. ഇതിനാൽ, പുറത്ത് പോകുന്നവർ നിര്‍ബന്ധമായും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം. ആരോഗ്യമുള്ള നിങ്ങളെ ബാധിച്ചില്ലെങ്കിലും വീട്ടിലുള്ള, ആരോഗ്യം കുറവുള്ളവരെ ബാധിക്കുമെന്നത് എല്ലാവരും ഓർക്കുക.

By Trainee Reporter, Malabar News
covid in kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് 1,801 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കേസുകൾ കൂടുതൽ. ജനിതക പരിശോധനക്ക് അയച്ച ഫലങ്ങളിൽ കൂടുതലും ഒമൈക്രോൺ വകഭേദമാണ് സ്‌ഥിരീകരിക്കുന്നതെന്നും പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

നിലവിൽ ആകെ രോഗികളിൽ 0.8 ശതമാനം പേർക്കാണ് ഓക്‌സിജൻ കിടക്കകളും 1.2 ശതമാനം പേർക്കാണ് ഐസിയു കിടക്കകളും ആവശ്യമായി വന്നത്. കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിരീക്ഷണവും പ്രതിരോധ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം സംസ്‌ഥാനത്തെ ആശുപത്രികളിൽ 10, 11 തീയതികളിൽ മോക്ക്ഡ്രിൽ നടത്തുന്നതാണെന്നും മന്ത്രി അറിയിച്ചു.

എല്ലാ ജില്ലകളിലും കൃത്യമായി കോവിഡ് അവലോകനങ്ങൾ തുടരണം. രോഗികൾ കൂടുന്നത് മുന്നിൽ കണ്ടു ആശുപത്രികൾ സർജ് പ്ളാൻ അനുസരിച്ചു സജ്‌ജീകരണങ്ങൾ ഒരുക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. ആശുപത്രികളിൽ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തണം. കെയർ ഹോമുകളിലും ഉള്ളവർ, കിടപ്പ് രോഗികൾ, ട്രൈബൽ മേഖലയിൽ ഉള്ളവർ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരക്കാരുമായി ബന്ധപ്പെടുന്ന ജീവനക്കാർ എൻ 95 മാസ്‌ക് ധരിക്കണം. അവർക്ക് കോവിഡ് ഇല്ലെന്ന് ഉറപ്പ് വരുത്തണം. ആർക്കെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധനയും ചികിൽസയും ഉറപ്പ് വരുത്തേണ്ടതാണെന്നും മന്ത്രി നിർദ്ദേശം നൽകി.

കോവിഡ് മരണങ്ങൾ കൂടുതലും റിപ്പോർട് ചെയ്യുന്നത് 60 വയസിന് മുകളിൽ പ്രായം ഉള്ളവരിലും പ്രമേഹം, രക്‌തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളും ഉള്ളവരിലാണ്. 60 വയസിന് മുകളിൽ ഉള്ളവരിലാണ് 85 ശതമാനം കോവിഡ് മരണവും റിപ്പോർട് ചെയ്‌തിട്ടുള്ളത്‌. ബാക്കി 15 ശതമാനം ഗുരുതരമായ മറ്റു രോഗങ്ങൾ ഉള്ളവരിലാണ്. വീട്ടിൽ നിന്നും പുറത്തു പോകാത്ത അഞ്ചു പേർക്ക് കോവിഡ് മരണം ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ, കിടപ്പുരോഗികൾ, പ്രായമായവർ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. പുറത്ത് പോകുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി അറിയിച്ചു. കൂടാതെ, ഗർഭിണികളും കുട്ടികളും മാസ്‌ക് ഉപയോഗിക്കണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

കോവിഡ് അവലോകന യോഗത്തിൽ ആരോഗ്യവകുപ്പ് ഡയറക്‌ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ, കെഎംഎസ്‌സിഎൽ എംഡി, ജനറൽ മാനേജർ, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്‌ടർമാർ, ഡെപ്യൂട്ടി ഡയറക്‌ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

Most Read: അരിക്കൊമ്പനെന്ന് കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE