കോഴിക്കോട്: കോൺഗ്രസിൽ നിന്ന് രാജിവെച്ച അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തെ പരിഹരിച്ചു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. അരിക്കൊമ്പൻ ആണെന്ന് കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ ആണെന്ന് സുധാകരൻ പരിഹസിച്ചു. കോൺഗ്രസിലെ നിരവധി പ്രവർത്തകർ ബിജെപിയിൽ എത്തുമെന്ന അമിത് ഷായുടെ പ്രതീക്ഷ നല്ലതാണ്. എന്നാൽ, അദ്ദേഹം വിചാരിക്കുന്നത് പോലെയൊന്നും നടക്കില്ലെന്നും സുധാകരൻ പറഞ്ഞു.
എകെ ആന്റണിക്ക് എതിരായ സൈബർ ആക്രമണം പാർട്ടി വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വേണ്ടി അദ്ദേഹം നടത്തിയ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ നമുക്ക് മറക്കാനാകില്ലെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് ചരിത്രത്തിൽ എന്നും തിളങ്ങുന്ന അധ്യായമാണത്. അദ്ദേഹത്തെ വില കുറച്ചു കാണിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ കെപിസിസി ശക്‌തമായി എതിർക്കുമെന്നും, അതിനുവേണ്ട നടപടി കൈക്കൊള്ളുമെന്നും സുധാകരൻ അറിയിച്ചു.
അടുത്തതായി ബിജെപിയിലേക്ക് പോകുന്നത് കെ സുധാകരൻ ആണെന്ന എംവി ജയരാജന്റെ പ്രസ്‌താവനയേയും അദ്ദേഹം തള്ളി. ജയരാജന്റേത് വായയ്‌ക്ക് തോന്നുന്നത് കോതയ്‌ക്ക് പാട്ട് എന്ന ശൈലിയാണ്. ജയരാജനല്ല തന്റെ രാഷ്‌ട്രീയ ഗുരുവെന്നും കെ സുധാകരൻ പറഞ്ഞു. എകെ ആന്റണിയുടെ അറിവോടെയാണ് അനിൽ ആന്റണി ബിജെപിയിൽ ചേർന്നതെന്നും അടുത്തതായി കെ സുധാകരനാണ് ബിജെപിയിൽ ചേരുകയുമെന്നുമായിരുന്നു എംവി ജയരാജൻ പറഞ്ഞത്.
എലത്തൂർ തീവണ്ടി ആക്രമണ കേസിലെ പോലീസ് അന്വേഷണത്തിനെതിരെ രൂക്ഷ വിമർശനമാണ് സുധാകരൻ നടത്തിയത്. അന്വേഷണത്തിൽ ഗുരുതര വീഴ്‌ചയാണ് സംഭവിക്കുന്നത്. പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം അന്വേഷണമാണ് നടക്കുന്നത്. മൃതദേഹങ്ങൾ കണ്ടെത്തിയത് മൂന്ന് മണിക്കൂറിന് ശേഷമാണ്. കേന്ദ്ര ഏജൻസികൾ കേസ് അന്വേഷിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
Most Read: കോഴിക്കോട്-വയനാട് തുരങ്കപാത; മലയോര ജനതയുടെ സ്വപ്‌ന പദ്ധതി യഥാർഥ്യത്തിലേക്ക്