തിരുവനന്തപുരം: ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് സംസ്‌ഥാനം ഉഴറുമ്പോഴും സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഡെൽഹി കേരള ഹൗസിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും പാൽ പോലും വാങ്ങാൻ കഴിയാത്തത്ര ഗുരുതര സമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്‌ഥാനം എത്തിനിൽക്കുമ്പോഴാണ് മുഖ്യമന്ത്രി 80 ലക്ഷം രൂപക്ക് ഹെലികോപ്‌ടർ വാടകക്ക് എടുത്തതെന്നും സുധാകരൻ വിമർശിച്ചു.
‘ഏഴ് വർഷത്തെ പിണറായി ഭരണം മുടിപ്പിക്കാത്ത ഒരു മേഖലയും സംസ്‌ഥാനത്തില്ല. പുതുപ്പള്ളിയിലെ ജനങ്ങൾ തിരിച്ചടി നൽകിയിട്ടും പിണറായി സർക്കാർ തെറ്റുകളിൽ നിന്ന് തെറ്റിലേക്ക് കൂപ്പുകുത്തുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. സംസ്‌ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബില്ലുകൾ മാറാൻ വൈകിയതോടെ ഡെൽഹി കേരള ഹൗസിൽ ജീവനക്കാർ 20,000 രൂപ മുടക്കിയാണ് ഈ ദിവസങ്ങളിൽ പാൽ വാങ്ങിയത്. പിന്നീട് അതും നിർത്തി’- സുധാകരൻ പറഞ്ഞു.
‘തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കിടപ്പുരോഗികൾക്ക് കൊടുത്ത പാലിന്റെ കുടിശിക 119 കോടി ആയതിനെ തുടർന്ന് മിൽമ പാൽ വിതരണം നിർത്തി. ബ്രഡ് വിതരണവും നിലച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് മൂന്ന് മാസം വരെ സർക്കാർ ആശുപത്രികളിൽ നിന്ന് മരുന്ന് സൗജന്യമായി നൽകിയിരുന്നു. ഇപ്പോൾ പത്ത് ദിവസത്തേക്കാണ് ഡോക്‌ടർമാർ കുറിപ്പ് നൽകുന്നത്. എന്നാൽ, രോഗികൾക്ക് രണ്ടോ മൂന്നോ ദിവസത്തെ മരുന്നാണ് ലഭിക്കുന്നത്’- സുധാകരൻ കുറ്റപ്പെടുത്തി.
സർക്കാർ സംഭരിച്ച നെല്ലിന്റെ 1.5ലക്ഷം രൂപ നൽകാത്തതിനെ തുടർന്ന് അമ്പലപ്പുഴയിൽ രാജപ്പൻ എന്ന കർഷകൻ ആത്‍മഹത്യ ചെയ്‌തിട്ട് ഒരാഴ്‌ച പോലും ആയില്ല. ഇതിനിടെയാണ് ഹെലികോപ്‌ടറും സൗദിയിൽ ലോകകേരള സമ്മേളനവും പോലെയുള്ള ധൂർത്തും അരങ്ങേറുന്നത്. ഹെലികോപ്‌ടറിനു മൂന്ന് വർഷത്തേക്ക് 28.80 കോടി രൂപയാണ് വാടകയായി നൽകേണ്ടത്. ലോകകേരള സഭയുടെ വരവുചിലവ് കണക്കുകൾ ഇതുവരെ പരസ്യമാക്കിയിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Most Read| കാനഡ പൗരൻമാർക്ക് വിസ നൽകുന്നത് നിർത്തിവെച്ചു ഇന്ത്യ