ന്യൂഡെൽഹി: കാനഡ പൗരൻമാർക്ക് വിസ നൽകുന്നത് നിർത്തിവെച്ചു ഇന്ത്യ. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ നൽകില്ലെന്ന് വിസ അനുവദിക്കുന്ന അപേക്ഷാ കേന്ദ്രമായ ബിഎൽഎസ് ഇന്റർനാഷനൽ അവരുടെ വെബ്‌സൈറ്റിലൂടെ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം ഇത് പിന്നീട് സ്‌ഥിരീകരിക്കുക ആയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായതോടെയാണ് ഇന്ത്യയുടെ നടപടി.
ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാക്കിയ ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ഇടയിലാണ് ഇന്ത്യ നടപടി കടുപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെയാണ് ഇപ്പോഴത്തെ നീക്കമുണ്ടായത്. പ്രവർത്തനപരമായ കാരണങ്ങളാൽ വിസ സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയാണെന്ന് ഓൺലൈൻ വിസ അപേക്ഷ കേന്ദ്രമായ ബിഎസ്എൽ ഇന്റർനാഷനലിന്റെ അറിയിപ്പിൽ പറയുന്നു.
അതേസമയം, ഇന്ത്യയിലെ വിസ സർവീസുകൾ ഈ സാഹചര്യത്തിൽ കാനഡയും സസ്‌പെൻഡ് ചെയ്യാനുള്ള സാധ്യതയുണ്ട്. കുടിയേറ്റത്തിനും പഠനത്തിനും അപേക്ഷ നൽകി കാത്തിരിക്കുന്നവരേയും നടപടി ബാധിച്ചേക്കും. ഇന്ത്യൻ ഉദ്യോഗസ്‌ഥർക്ക് നിജ്‌ജാറുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന വാദം അന്താരാഷ്‌ട്ര തലത്തിൽ ചർച്ചയാക്കാൻ കാനഡ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. ജി7 രാജ്യങ്ങൾ ഇക്കാര്യത്തിൽ കൂട്ടായ പ്രസ്‌താവന പ്രസ്‌താവന ഇറക്കണമെന്ന കാനഡയുടെ ആവശ്യം അമേരിക്ക അംഗീകരിച്ചിട്ടില്ല.
എന്നാൽ, വിഷയം ഗൗരവമേറിയതാണെന്ന് ഇന്ത്യയിലെ അമേരിക്കൻ വക്‌താവ് പറഞ്ഞു. അതിനിടെ, കാനഡയിൽ വീണ്ടും ഖലിസ്‌ഥാൻ നേതാവിനെ വെടിവെച്ചുകൊന്നു. ഖലിസ്‌ഥാൻ നേതാവ് ‘സുഖ്‌ദൂൽ സിങ്’ എന്ന സുഖ ദുൻകെയാണ് കൊല്ലപ്പെട്ടത്. ഇരുസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് വിവരം. വിന്നിപെഗിൽ ബുധനാഴ്‌ച രാത്രിയിലാണ് സംഭവമെന്നാണ് സൂചന. ഖലിസ്‌ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിന് സമാനമാണ് ഇപ്പോഴത്തേതെന്നും റിപ്പോർട്ടുണ്ട്.
Most Read| മുസ്ലിം വിദ്യാർഥിയെ മർദ്ദിച്ച സംഭവം; അധ്യാപികക്കെതിരെ കടുത്ത നടപടിയുമായി യുപി പോലീസ്