മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ക്‌ളാസ് റൂമിൽ വച്ച് രണ്ടാം ക്‌ളാസുകാരനായ മുസ്‌ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തിൽ അധ്യാപിക ത്രിപ്‌ത ത്യാഗിക്കെതിരെ 2015ലെ ജുവനൈൽ ജസ്‌റ്റിസ് നിയമത്തിലെ കർശനമായ സെക്ഷൻ 75 ചുമത്തി.
മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. കഴിഞ്ഞ മാസമാണ് ഉത്തർപ്രദേശിലെ മുസാഫർ നഗറിലെ നേഹ പബ്ളിക് സ്‌കൂളിൽ വിവാദമായ സംഭവം നടന്നത്. ക്ളാസ് മുറിയിൽ വെച്ച് അധ്യാപിക മറ്റു വിദ്യാർഥികളോട് മുസ്‌ലിം വിദ്യാർഥിയെ അടിക്കാൻ ആവശ്യപ്പെടുന്നതാണ് വീഡിയോയിലുള്ളത്. രണ്ടാം ക്ളാസ് വിദ്യാർഥിയാണ് മർദ്ദനത്തിനിരയായത്.
സംഭവത്തിൽ പ്രതിഷേധം ശക്‌തമായതോടെയാണ് അധ്യാപികക്കെതിരെ കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് അധ്യാപികക്കെതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നത്. പിന്നാലെ ജുവനൈൽ ജസ്‌റ്റിസ് ആക്‌ട് കൂടി ഉൾപ്പെടുത്തുകയായിരുന്നു.
ജെജെ ആക്‌ടിലെ 75 പ്രകാരം കുറ്റാരോപിതനായ ഒരാൾക്ക് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ദിനേശ് ശർമ പറഞ്ഞു. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തിയതിന് ശേഷമാണ് ജുവനൈൽ ആക്‌ടിലെ വകുപ്പുകൾ ചേർക്കാൻ തീരുമാനിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, ഖതൗലി രവിശങ്കർ മിശ്ര പറഞ്ഞു.
വീഡിയോയിൽ ത്യാഗി ആൺകുട്ടിയെ ശാരീരികമായി ആക്രമിക്കാൻ മറ്റു വിദ്യാർഥികളെ പ്രേരിപ്പിക്കുന്നതായി വ്യക്‌തമായെന്നും അന്വേഷണ ഉദ്യോഗസ്‌ഥൻ പറഞ്ഞു. അതേസമയം, സംഭവത്തിൽ മാപ്പപേക്ഷയുമായി അധ്യാപിക ത്രിപ്‌ത ത്യാഗി. വീഡിയോ സന്ദേശത്തിലൂടെ രംഗത്ത് വന്നിരുന്നു. തെറ്റ് ചെയ്‌തെന്നും, വർഗീയത ലക്ഷ്യമിട്ടില്ലായിരുന്നുവെന്നും അധ്യാപിക വീഡിയോയിൽ പറഞ്ഞു.
‘ഞാൻ തെറ്റ് ചെയ്‌തു. എന്നാൽ, അതിൽ വർഗീയലക്ഷ്യം ഉണ്ടായിരുന്നില്ല. ഭിന്നശേഷിക്കാരിയായതിനാൽ എഴുന്നേൽക്കാൻ കഴിയാത്തതുകൊണ്ടാണ് മറ്റൊരു കുട്ടിയോട് അവനെ അടിക്കാൻ ആവശ്യപ്പെട്ടത്. അത് അവൻ പഠിക്കാൻ വേണ്ടിയായിരുന്നു. എന്നാൽ, തെറ്റ് പറ്റിയെന്ന് കൂപ്പുകൈകളോടെ അംഗീകരിക്കുന്നു. എന്റെ പ്രവൃത്തിയിൽ ഹിന്ദു-മുസ്‌ലിം വേർതിരിവ് ഇല്ലായിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിൽ പ്രശ്‌നം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പ്രചരിച്ചത്’- അധ്യാപിക ത്രിപ്‌ത ത്യാഗി പറഞ്ഞു.
Most Read| പുതു ചരിത്രമെഴുതി, വനിതാ സംവരണ ബിൽ ലോക്‌സഭ പാസാക്കി