ന്യൂഡെൽഹി: രാജ്യത്ത് സ്‌ത്രീ ശാക്‌തീകരണത്തിന് പുതു ചരിത്രമെഴുതി, വനിതാ സംവരണ ബിൽ ലോക്‌സഭ പാസാക്കി. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യത്തെ ബില്ലായാണ് വനിതാ സംവരണ ബിൽ അവതരിപ്പിച്ചത്. കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്‌വാൾ ആണ് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത്.
454 എംപിമാരാണ് ബില്ലിനെ അനുകൂലിച്ചത്. ബില്ലിനെ രണ്ടു എംപിമാർ എതിർത്തു. സ്ളിപ്പ് നൽകിയാണ് ബില്ലിൻ മേൽ വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയിൽ എത്തിയിരുന്നു. ബിൽ നാളെ രാജ്യസഭ പരിഗണിക്കും.
ഭരണഘടനയുടെ 128ആം ഭേദഗതിയാണിത്. ‘നാരി ശക്‌തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. വനിതാ സംവരണ ബിൽ ആദരവിന്റെ അടയാളവും പുതിയ യുഗത്തിന്റെ തുടക്കവുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. വനിതാ സംവരണം നടപ്പിലാക്കാൻ മണ്ഡല പുനർനിർണയം അനിവാര്യമെന്ന് നിയമമന്ത്രി പറഞ്ഞു.
സംവരണം ചെയ്‌തിട്ടുള്ളതിൽ മൂന്നിലൊന്ന് (33 ശതമാനം) സീറ്റ് ആ വിഭാഗത്തിലെ വനിതകൾക്കായി നീക്കിവെക്കാനും വ്യവസ്‌ഥയുള്ളതാണ് ബിൽ. ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. എന്നാൽ, ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്‌ഥയുണ്ട്.
അതേസമയം, ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയാലും നടപ്പിലാക്കാൻ ഏറെ കാത്തിരിക്കേണ്ടി വരും. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കില്ല. എന്നാൽ, 2029ൽ യാഥാർഥ്യമായേക്കും. നേരത്തെ, വനിതാ സംവരണ ബിൽ രാജീവ് ഗാന്ധിയുടെ സ്വപ്‌നമായിരുന്നുവെന്ന പരാമർശവുമായി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി രംഗത്തുവന്നിരുന്നു.
ബിൽ നടപ്പിലാക്കുമ്പോൾ ഒബിസി, എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. വനിതാ സംവരണ ബില്ലിനെ കോൺഗ്രസ് പിന്തുണക്കുന്നതായും സോണിയ ഗാന്ധി പാർലമെന്റിൽ പറഞ്ഞു.
Most Read| ‘കാനഡയിലെ ഇന്ത്യക്കാർ അതീവ ജാഗ്രത പുലർത്തുക’; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്