പത്തനംതിട്ട: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ അസഭ്യ പദപ്രയോഗം നടത്തിയെന്ന വാർത്ത ഏറെ വേദനിപ്പിച്ചുവെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഇന്ന് വരെ എത്ര പ്രകോപനവും ദേഷ്യവുമുണ്ടായാലും ഞാൻ ഉപയോഗിക്കാത്ത ഒരു വാക്കാണത്. എന്റെ കുടുംബത്തോട്, സ്‌റ്റാഫിനോട്, സഹപ്രവർത്തകരോട് നിങ്ങൾക്കത് ചോദിക്കാമെന്നും സുധാകരൻ പറഞ്ഞു.
പക്ഷേ മര്യാദ വേണം എന്നത് ദേഷ്യം വരുമ്പോൾ സ്‌ഥിരമായി പറയാറുള്ളതാണ്. ഞാൻ അസഭ്യം പറഞ്ഞുവെന്ന് പറയുന്ന ഭാഗം സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ കൂടി ഞാൻ കേട്ടു. ‘മര്യാദ വേണ്ടേ’ വാചകം കുറച്ചു കടുപ്പിച്ച് പറഞ്ഞപ്പോൾ പാതി വഴിയിൽ അത് എന്റെ സഹപ്രവർത്തകർ തടഞ്ഞു. അപ്പോൾ അത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ഒരു അസഭ്യ വാക്കാണോ എന്ന സംശയം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
എന്റെ രാഷ്‌ട്രീയ ജീവിതത്തിൽ ഒരുപാട് ആരോപണങ്ങൾ എനിക്കെതിരെ ഉയർന്നിട്ടുണ്ട്. അതൊന്നും വിശദീകരിക്കാൻ പോയിട്ടില്ല. എന്നാൽ, ഇത് അങ്ങനെയല്ല, കെ സുധാകരൻ എന്ന വ്യക്‌തിയുടെ മേൽ മാത്രം നിൽക്കുന്ന ആരോപണമല്ല, കെപിസിസി പ്രസിഡണ്ടിന് മേൽ നിൽക്കുന്ന ആരോപണമാണെന്നും സുധാകരൻ വ്യക്‌തമാക്കി.
എല്ലാ മാദ്ധ്യമപ്രവർത്തകരും അവിടെയുണ്ടായിരുന്നു. എന്നാൽ, സിപിഎം നിയന്ത്രണത്തിലുള്ള ചാനലും മറ്റൊരു ചാനലും ചേർന്നാണ് ആദ്യം ഈ വിവാദം സൃഷ്‌ടിച്ചത്. അവരൊക്കെ മാദ്ധ്യമ പ്രവർത്തനം മാത്രമല്ല രാഷ്‌ട്രീയ പ്രവർത്തനം കൂടിയാണ് നടത്തുന്നത്. ഇതിന് മുൻപും വ്യാജ വാർത്തക്കെതിരെ നിയമപോരാട്ടം നടത്തുകയും മാപ്പ് പറയിക്കുകയും ഒക്കെ ചെയ്‌തിട്ടുണ്ട്. ഇത്തവണയും വിട്ടുവീഴ്‌ച ഉണ്ടാകില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
സതീശൻ ആലപ്പുഴയിലെ വാർത്താ സമ്മേളനത്തിൽ വൈകി എത്തിയതിലെ നീരസമാണ് കെപിസിസി പ്രസിഡണ്ട് പരസ്യമായി പ്രകടിപ്പിച്ചത്. മാദ്ധ്യമപ്രവർത്തകരെ വിളിച്ചുവരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ പോയി എന്ന് സുധാകരൻ ചോദിച്ചു. ഇത് വളരെ മോശം പരിപാടിയാണെന്നും മര്യാദ വേണ്ടേയെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതോടെ പ്രസിഡണ്ട് കൂടുതൽ സംസാരിക്കുന്നത് ഒപ്പമുണ്ടായിരുന്ന നേതാക്കൾ തടയുകയായിരുന്നു. ഇത് പിന്നീട് വിവാദമാവുകയും ചെയ്‌തിരുന്നു.
Most Read| മാവേലിക്കരയിൽ അരുൺ കുമാർ, വയനാട്ടിൽ ആനി; സിപിഐ സ്‌ഥാനാർഥി പട്ടികയായി