കണ്ണൂർ: കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന തീരുമാനത്തിൽ നിന്ന് പിൻവാങ്ങി മമ്പറം ദിവാകരൻ. യുഡിഎഫ് കൺവീനർ എംഎം ഹസനുമായി സംസാരിച്ചതിന് പിന്നാലെയാണ് മമ്പറം ദിവാകരൻ തീരുമാനത്തിൽ നിന്ന് പിൻവാങ്ങിയത്. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരുന്ന മമ്പറം ദിവാകരനെ രണ്ടു വർഷം മുമ്പാണ് കോൺഗ്രസിൽ നിന്നും പുറത്താക്കിയത്.
കണ്ണൂരിൽ യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിക്കുന്നത് കെ സുധാകരൻ ആണെങ്കിൽ താൻ സ്വതന്ത്രനായി മൽസരിക്കും എന്നായിരുന്നു മമ്പറം ദിവാകരൻ നേരത്തെ പ്രഖ്യാപിച്ചത്. സുധാകരന്റെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെയാണ് തന്റെ മൽസരം എന്നായിരുന്നു ദിവാകരന്റെ വാദം. ഇതോടെയാണ്, യുഡിഎഫ് കൺവീനർ എംഎം ഹസൻ ദിവാകരനുമായി ചർച്ച നടത്തിയത്.
പാർട്ടിയിൽ തിരിച്ചെടുക്കാമെന്നും പദവി തിരികെ നൽകുന്നതിൽ ഉടൻ തീരുമാനം എടുക്കാമെന്നും എംഎം ഹസൻ മമ്പറം ദിവാകരനെ അറിയിച്ചതായാണ് വിവരം. പിന്നാലെയാണ് പിൻമാറ്റം. തലശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രി സഹകരണ സംഘം തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക പാനലിനെതിരെ മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള ബദൽ പാനൽ മൽസരിക്കുന്നത് അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിവാകരനെ കെപിസിസി പുറത്താക്കിയത്. കെപിസിസി നിർവാഹക സമിതി അംഗമായിരുന്ന ദിവാകരൻ രണ്ടുതവണ ധർമടം മണ്ഡലത്തിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി മൽസരിച്ചിട്ടുണ്ട്.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!