ന്യൂഡെൽഹി: ഇന്ത്യ ഹനുമാനെ പോലെ വെല്ലുവിളികളെ നേരിടാൻ കൂടുതൽ സജ്‌ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ 43ആം സ്‌ഥാപക ദിനത്തോട് അനുബന്ധിച്ചു ഡെൽഹിയിൽ നടന്ന ആഘോഷ ചടങ്ങിൽ പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ അഴിമതി, സ്വജനപക്ഷപാതം, ക്രമസമാധാന വെല്ലുവിളികൾ എന്നിവക്കെതിരെ പോരാടാൻ ബിജെപി ദൃഢനിശ്‌ചയം എടുത്തുവെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി.
ഹിന്ദു ദൈവമായ ഹനുമാനെ ഉദ്ധരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഹനുമാനെ പോലെ നിശ്‌ചയദാർഢ്യവും എന്തും ചെയ്യാമെന്നുള്ള മനോഭാവവും ബിജെപിക്കുണ്ട്. ഹനുമാനെ പോലെ എല്ലാതരം വെല്ലുവിളികളും നേരിടാൻ ഇന്ത്യ സജ്‌ജമാണ്. രാജ്യത്തിന്റെ ക്ഷേമത്തിനായി കടുത്ത തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി.
പാർട്ടി പ്രവർത്തകരുടെ അർപ്പണബോധത്തെയും ത്യാഗത്തെയും അദ്ദേഹം അഭിനന്ദിച്ചു. ആരോഗ്യം,വിദ്യാഭ്യാസം, അടിസ്‌ഥാന സൗകര്യം, കൃഷി, പ്രതിരോധം തുടങ്ങി വിവിധ മേഖലകളിലെ തന്റെ സർക്കാരിന്റെ നേട്ടങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ശാക്‌തീകരണത്തിനായി ബിജെപി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, പ്രതിപക്ഷത്തെയും പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. രാജ്യത്ത് ചിലർ ഭീതി സൃഷ്‌ടിക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസിന്റെ കുടുംബവാഴ്‌ച സമ്പ്രദായം രാജ്യത്ത് കാലഹരണപ്പെട്ടു. പ്രതീക്ഷ നഷ്‌ടപ്പെട്ട പ്രതിപക്ഷം നിസ്സഹായരായി കഴിഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്നെ മോശക്കാരനാക്കാൻ പ്രതിപക്ഷം നിരന്തരം ശ്രമിക്കുന്നു. ആ ഗൂഢാലോചന ഫലിക്കില്ല. ബിജെപി ഇനിയും അധികാരത്തിൽ വരില്ലെന്ന് കരുതുന്നവർക്ക് ജനങ്ങൾ മറുപടി നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Most Read: അരിക്കൊമ്പൻ മിഷൻ; പറമ്പിക്കുളത്ത് ജനരോഷം ശക്‌തം- ഇന്ന് സമരം