കൊച്ചി: കളമശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്‌റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേർ മരിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു അടക്കം മൂന്ന് പ്രതികളാണുള്ളത്. അധ്യാപകരായ ഗിരീഷ് കുമാർ തമ്പി, എൻ ബിജു എന്നിവരാണ് മറ്റ് പ്രതികൾ. മനപ്പൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്.
കേസിൽ മുൻ രജിസ്ട്രാറെ പ്രതിചേർക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി. പോലീസ് സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കൈമാറുന്നതിൽ വീഴ്‌ച വരുത്തിയെന്ന ആരോപണം കോളേജ് അധികൃതർക്കെതിരെ ഉയർന്നിരുന്നു. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം കളമശേരി മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിച്ചത്.
ദുരന്തം സംഭവിച്ചു ഒരുവർഷവും ഒരുമാസവും പിന്നിടുമ്പോഴാണ് കുറ്റപത്രം സമർപ്പിക്കുന്നത്. സംഗീതനിശ നടക്കുന്ന ഓപ്പൺ എയർ ഓഡിറ്റോറിയത്തിന് ഉൾക്കൊള്ളാവുന്നതിലും അധികം ആളുകൾ എത്തിയതും തിരക്ക് നിയന്ത്രിക്കാൻ ആരും ഇല്ലാത്തതുമാണ് ദുരന്തത്തിലേക്ക് നയിച്ചത്. ഓഡിറ്റോറിയത്തിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും ഒരു ഗെയിറ്റ് മാത്രമേ ഉള്ളൂ എന്നതും അപകടത്തിന്റെ തീവ്രത കൂടാൻ കാരണമായി.
2023 നവംബർ 25നാണ് ദുരന്തം ഉണ്ടായത്. കുസാറ്റിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. മഴ പെയ്‌തതോടെ പുറത്തുനിന്നുള്ളവർ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. ആളുകൾ കൂട്ടമായി എത്തിയതോടെ പടിക്കെട്ടിന് മുകളിലുണ്ടായിരുന്നവർ താഴെയുണ്ടായിരുന്നവരുടെ മുകളിലേക്ക് വീഴുകയായിരുന്നു.
സിവിൽ എൻജിനിയറിങ് രണ്ടാംവർഷ വിദ്യാർഥി കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ അതുൽ തമ്പി (22), രണ്ടാംവർഷ ഇലക്‌ട്രോണിക് എൻജിനിയറിങ് വിദ്യാർഥിനിയായ പറവൂർ ചേന്ദമംഗലം കുറുമ്പത്തുരുത്ത് സ്വദേശിനി ആൻ റിഫ്റ്റ (20), ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ മൂന്നാം സെമസ്‌റ്റർ വിദ്യാർഥിയും കോഴിക്കോട് താമരശ്ശേരി കോരങ്ങാട് തൂവക്കുന്നുമ്മൽ സ്വദേശിയുമായ സാറ തോമസ് (20), പാലക്കാട് മുണ്ടൂർ ഏഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പിൽ വീട്ടിൽ ആൽബിൻ ജോസഫ് (23) എന്നിവരാണ് മരിച്ചത്. അറുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും