ന്യൂഡെൽഹി: മാനനഷ്ടക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും. ഇന്ന് തന്നെ അപ്പീലിൽ വിധി പറയാനും സാധ്യതയുണ്ട്. കേസ് ചൊവ്വാഴ്ച തന്നെ തീർപ്പാക്കാമെന്ന് കോടതി ഉറപ്പ് നൽകിയിരുന്നു. ശനിയാഴ്ച രാഹുലിന്റെ വാദം വിശദമായി കേട്ട കോടതി എതിർഭാഗത്തിന് മറുപടി നൽകാൻ സമയം അനുവദിക്കുകയായിരുന്നു.
ജസ്റ്റിസ് ഹേമന്ദ് പ്രച്ഛക് ആണ് ഹരജി പരിഗണിക്കുന്നത്. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിഗ്വിയാണ് രാഹുലിനായി ഹൈക്കോടതിയിൽ ഹാജരായത്. രാഹുലിന് എതിരായ കേസ് ഗുരുതര സ്വഭാവമുള്ളതല്ലെന്ന് സിഗ്വി കോടതിയെ അറിയിച്ചു. എവിഡൻസ് ആക്ട് പ്രകാരം നിലനിൽക്കുന്ന തെളിവുകൾ ഹാജരാക്കപ്പെട്ടിട്ടില്ല. കേസ് നിയമപരമായി നിലനിൽക്കുന്നതല്ല. രാഹുലിന് ഉണ്ടായ നഷ്ടം വളരെ വലുതാണ്. ജനങ്ങൾ തിരഞ്ഞെടുത്ത എംപിയെ ജനങ്ങളെ സേവിക്കാൻ അനുവദിക്കണമെന്നും സിഗ്വി കോടതിയെ ധരിപ്പിച്ചു.
എന്നാൽ, രാഹുൽ സ്ഥാനം മറന്നുകൂടാ എന്ന് കോടതി നിർദ്ദേശിച്ചു. പരാമർശങ്ങളും പ്രസ്താവനകളും നടത്തുമ്പോൾ അത് ഓർക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. രാഹുലിന്റെ അപ്പീൽ നേരത്തെ ജസ്റ്റിസ് ഗീതാ ഗോപിയുടെ ബെഞ്ചിന് മുന്നിലാണ് വന്നതെങ്കിലും കാരണം വ്യക്തമാക്കാതെ അവർ പിൻമാറിയിരുന്നു. തുടർന്നാണ് പുതിയ ബെഞ്ചിന് മുന്നിൽ ഹരജി എത്തിയത്. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായാൽ മാത്രമേ രാഹുൽ ഗാന്ധിക്ക് നഷ്ടപ്പെട്ട എംപി സ്ഥാനം തിരിച്ചു കിട്ടുകയുള്ളൂ.
Most Read: ‘മുസ്ലിം ലീഗ് ഉൾപ്പടെയുള്ള പാർട്ടികളെ നിരോധിക്കണം’; ഹരജി തള്ളി സുപ്രീം കോടതി







































