ന്യൂഡെൽഹി: മതപരമായ ചിഹ്‌നവും പേരും ഉപയോഗിക്കുന്ന മുസ്‌ലിം ലീഗ് ഉൾപ്പടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന ഹരജി തള്ളി സുപ്രീം കോടതി. സമാനമായ ഹരജി ഡെൽഹി ഹൈക്കോടതിയിൽ ഉണ്ടെന്ന് എഐഎംഐഎം അഭിഭാഷകൻ കെകെ വേണുഗോപാൽ കോടതിയിൽ വാദിച്ചു. തുടർന്ന് ഹരജി പിൻവലിക്കാൻ ഹരജിക്കാരൻ അനുവാദം തേടുകയായിരുന്നു.
മതപരമായ ചിഹ്‌നവും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് യുപിയിലെ ഷിയ വഖഫ് ബോർഡ് മുൻ ചെയർമാനായ സൈദ് വസീം റിസ്വി എന്നയാളാണ് ഹരജി നൽകിയത്. മുസ്‌ലിം ലീഗ്, ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) എന്നീ രാഷ്‌ട്രീയ പാർട്ടികൾക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഹരജി.
മത ചിഹ്‌നങ്ങൾ ഉപയോഗിക്കുന്ന ഈ രാഷ്‌ട്രീയ പാർട്ടികൾക്ക് അനുവദിച്ച പേരും ചിഹ്‌നവും റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. ഹരജിക്കാരൻ ഹിന്ദു മതം സ്വീകരിച്ചിരുന്നു. ഇയാൾ ഹരജിയിലൂടെ ചില പാർട്ടികളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന് മുസ്‌ലിം ലീഗ് കോടതിയിൽ ഉന്നയിച്ചു. എന്തുകൊണ്ടാണ് ശിവസേന, അകാലിദൾ തുടങ്ങിയ പാർട്ടികളെ കൂടി കക്ഷിയാക്കുന്നില്ലായെന്നും ലീഗ് കോടതിയിൽ ഉന്നയിച്ചു.
ബിജെപി താമര ഉപയോഗിക്കുന്നുണ്ട്. താമര ഹിന്ദു ചിഹ്‌നം ആണെന്ന വാദവും ലീഗ് ഉന്നയിച്ചു. സമാനമായ ഹരജി ഡെൽഹി ഹൈക്കോടതിയിൽ ഉണ്ടെന്നും എഐഎംഐഎം അഭിഭാഷകൻ കെകെ വേണുഗോപാൽ കോടതിയിൽ വാദിച്ചു. ഹൈക്കോടതിയിൽ ഹരജി പരിഗണനയിലിരിക്കെ സുപ്രീം കോടതിയിൽ കൂടി കേസ് വരുന്നത് ശരിയല്ലെന്നും അഭിഭാഷകൻ പറഞ്ഞു. ഇതോടെ പരാതിക്കാരൻ ഹരജി പിൻവലിക്കുകയായിരുന്നു.
Most Read: ഭീകരവാദത്തിന് പിന്തുണ: രാജ്യത്ത് 14 മൊബൈൽ ആപ്പുകൾക്ക് കൂടി നിരോധനം