ന്യൂഡെൽഹി: രാജ്യത്ത് 14 മൊബൈൽ മെസഞ്ചർ ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ. പാകിസ്‌ഥാനിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്നതിനും കൈമാറുന്നതിനും ഭീകരർ ഈ മെസഞ്ചർ ആപ്പുകൾ ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ. ഇതേ തുടർന്ന്, രഹസ്യാനേഷണ ഏജൻസികളും പ്രതിരോധ സുരക്ഷാ ഏജൻസികളും നൽകിയ ശുപാർശയുടെ അടിസ്‌ഥാനത്തിലാണ് നടപടി.
കൃപ്‌വൈസർ, എനിഗ്‌മ, സേഫ്‌വിസ്, വിക്കർ മീ, മീഡിയഫയർ, ബ്രയാർ, ബിചാറ്റ്, നാൻഡ്‌ബോക്‌സ്, കോൺയോൺ, ഐഎംഒ, എലമെന്റ്, സെക്കന്റ് ലൈൻ, സാംഗി, ത്രീമ എന്നീ ആപ്പുകളാണ് നിരോധിച്ചത്. 2000ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69(എ) വകുപ്പുകൾ പ്രകാരമാണ് നിരോധനം. കശ്‌മീരിലെ ഭീകരവാദികൾ, അവരെ പിന്തുണയ്‌ക്കുന്നവരുമായും മറ്റു ഭീകരവാദികളുമായും ആശയവിനിമയം നടത്തുന്നതിന് ഈ മെസഞ്ചർ ആപ്പുകൾ ഉപയോഗിക്കുന്നതായി ഒന്നിലധികം സുരക്ഷാ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
ഈ അപ്പുകൾക്ക് ഇന്ത്യയിൽ പ്രതിനിധികളില്ല. അതിനാൽ തന്നെ നിയമങ്ങൾ അനുശാസിക്കുന്ന വിവരങ്ങൾ തേടുന്നതിന് അവരെ ബന്ധപ്പെടാൻ കഴിയില്ലെന്നതും നിരോധനത്തിന് കാരണമായിട്ടുണ്ട്. ഈ ആപ്പുകൾ ജമ്മു കശ്‌മീരിലെ യുവാക്കളുടെ ഇടയിൽ ഭീകരവാദം പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം അറിയിക്കുന്നു. വിവിധ സൈനിക ഓപ്പറേഷനിൽ കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണുകളിൽ ഈ ആപ്പുകൾ കണ്ടെത്തിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭീകര പ്രവർത്തനവുമായി ബന്ധമുള്ളവർ ഈ ആപ്പുകൾ ഉപയോഗിക്കുന്നതായി ബോധ്യപ്പെട്ടത്. നിരോധിക്കപ്പെട്ട ആപ്പുകൾക്ക് വ്യത്യസ്‌ത സ്‌ഥലങ്ങളിൽ സെർവറുകൾ ഉണ്ട്. ഇവയുടെ ഉറവിടം കണ്ടെത്തുന്നതിന് ഇത് തടസമാകുന്നുണ്ട്. കനത്ത എൻക്രിപ്ഷൻ കാരണം ഇവയിൽ നിന്നും ഡേറ്റ ശേഖരിക്കുന്നതിനും സാധിക്കുന്നില്ലെന്നതും നിരോധനത്തിലേക്ക് നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
Most Read: ‘താൻ പരമശിവന്റെ കഴുത്തിലെ പാമ്പ്’; ഖാർഗെക്ക് മറുപടിയുമായി പ്രധാനമന്ത്രി