ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പരസ്‌പരം ആരോപണങ്ങൾ ഉന്നയിച്ചും വാഗ്‌ദാനങ്ങൾ ആവർത്തിച്ചും എഎപി, ബിജെപി, കോൺഗ്രസ് കക്ഷികളും ചെറുപാർട്ടികളും. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം തിരിച്ചറിഞ്ഞ ബിജെപി ഗുണ്ടകളെയും പോലീസിനെയും ഉപയോഗിച്ച് വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചു.
”ചേരി പ്രദേശങ്ങളിലും മറ്റും താമസിക്കുന്ന വോട്ടർമാരെ ബിജെപി പ്രവർത്തകർ തെറ്റിദ്ധരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ബിജെപി അധികാരത്തിലേറിയാൽ ചേരികളെല്ലാം ഇടിച്ചു നിരത്തും. ബിജെപിക്ക് വോട്ട് നൽകുന്നതും മരണ വാറന്റിൽ ഒപ്പുവെയ്‌ക്കുന്നതും ഒരുപോലെയാണ്. എന്തെല്ലാം ഗൂഢാലോചനകൾ നടത്തിയാലും ഡെൽഹിയിൽ എഎപി ചരിത്രവിജയം ആവർത്തിക്കും. തിരഞ്ഞെടുപ്പിൽ ബിജെപിയുടെ കള്ളക്കളികൾ കണ്ടെത്താൻ വോട്ടർമാർക്കിടയിൽ വ്യാപകമായി സ്‌പൈ ക്യാമറ വിതരണം ചെയ്‌തിട്ടുണ്ട്”- കെജ്‌രിവാൾ വ്യക്‌തമാക്കി.
അതേസമയം, ബിജെപി ഭരിക്കുന്ന ഡബിൾ എൻജിൻ സർക്കാരുകളുള്ള സംസ്‌ഥാനങ്ങളിലെ കഴിഞ്ഞ പത്ത് വർഷത്തെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രചാരണത്തിന്റെ അവസാന ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കളത്തിലിറങ്ങിയത്.
”ഡെൽഹിയെ കൊള്ളയടിക്കുന്ന കാര്യത്തിൽ കെജ്‌രിവാളും മനീഷ് സിസോദിയയും ചേട്ടൻ ബാവയും അനിയൻ ബാവയുമാണ്. കേന്ദ്ര സർക്കാരുമായി നിരന്തരം തമ്മിലടിച്ച് കെജ്‌രിവാളും സംഘവും വികസനക്കുതിപ്പുകൾക്ക് തുരങ്കം വെച്ചു. ജനങ്ങളോട് നിരന്തരം നുണപറയുന്ന കെജ്‌രിവാൾ പകരം നൽകുന്നത് മാലിന്യക്കൂമ്പാരവും മാലിന്യം കലർന്ന വെള്ളവും അഴിമതിയുമാണ്. ഡെൽഹിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ കഴിയുന്ന ഏക പാർട്ടി ബിജെപി മാത്രമാണ്”- അമിത് ഷാ അവകാശപ്പെട്ടു.
അതിനിടെ, ഷീല ദീക്ഷിത് ഭരണകാലത്ത് ഡെൽഹി നേടിയെടുത്ത തിളക്കങ്ങളെല്ലാം എഎപി കെടുത്തിയെന്ന് ഡെൽഹി പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് ആരോപിച്ചു. മാലിന്യം കലർന്ന വെള്ളമുൾപ്പടെ പൊതുസേവന രംഗത്ത് എഎപി കുറ്റകരമായ വീഴ്‌ച വരുത്തി. ഷീല ദീക്ഷിത് നിർമിച്ചെടുത്ത ഡെൽഹിയെ വീണ്ടെടുക്കാനുള്ള അവസരമായി ജനങ്ങൾ ഈ തിരഞ്ഞെടുപ്പിനെ കാണണമെന്നും യാദവ് പറഞ്ഞു.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്