ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. ഒന്നരക്കോടി വോട്ടർമാരാണ് വിധി എഴുതുന്നത്. 70 മണ്ഡലങ്ങളിലായി 699 സ്‌ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്. ആംആദ്‌മി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ ത്രികോണ മൽസരത്തിനാണ് ഡെൽഹി സാക്ഷ്യം വഹിക്കുന്നത്. എട്ടിനാണ് ഫലപ്രഖ്യാപനം.
96 വനിതകളും ഒരു ട്രാൻസ്ജെൻഡറും മൽസരരംഗത്തുണ്ട്. 13,766 പോളിംഗ് സ്‌റ്റേഷനുകളിലായി 1.56 കോടി വോട്ടർമാരാണ് വിധിയെഴുതുക. വോട്ടർമാരിൽ 83.76 ലക്ഷം പുരുഷൻമാരും 72.36 ലക്ഷം സ്‌ത്രീകളും 1267 പേർ ട്രാൻസ്ജെൻഡറുകളുമാണ്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും വമ്പൻ ഭൂരിപക്ഷത്തിലാണ് എഎപി അധികാരത്തിലേറിയത്.
പത്ത് വർഷമായി സീറ്റൊന്നും കിട്ടാത്ത കോൺഗ്രസിനും 27 വർഷമായി ഭരണത്തിന് പുറത്തിരിക്കുന്ന ബിജെപിക്കും ഇത് അഭിമാന പോരാട്ടമാണ്. അധികാരത്തിലേറിയാൽ വമ്പൻ വാഗ്‌ദാനങ്ങളാണ് പാർട്ടികൾ പ്രഖ്യാപിച്ചിട്ടുള്ളത്. സൗജന്യങ്ങളും ഇളവുകളുമാണ് പ്രകടന പത്രികകളുടെ മുഖമുദ്രകൾ. നികുതി അടയ്‌ക്കാത്ത സ്‌ത്രീകൾക്ക് മാസം 21,000 രൂപ നൽകുമെന്നതാണ് എഎപിയുടെ പ്രധാന വാഗ്‌ദാനം.
സ്‌ത്രീകൾക്ക് സൗജന്യ ബസ് യാത്രയടക്കമുള്ള വാഗ്‌ദാനങ്ങൾ വേറെ. മഹിളാ സമൃദ്ധി യോജനയിലൂടെ മാസം 2500 രൂപയാണ് ബിജെപി വാഗ്‌ദാനം. സാമ്പത്തികമായി പിന്നാക്കമുള്ള പെൺകുട്ടികളുടെ വിവാഹത്തിന് 50,000 രൂപ, ഗർഭിണികൾക്ക് 21,000 രൂപയും സൗജന്യ കാൻസർ പരിശോധനകളും തുടങ്ങിയവയും പട്ടികയിലുണ്ട്.
തൊഴിൽരഹിതരായ സ്‌ത്രീകൾക്ക് പ്യാരി ദീദി യോജന വഴി 2500 രൂപയാണ് കോൺഗ്രസിന്റെ പ്രധാന വാഗ്‌ദാനം. ഓരോ കുടുംബത്തിനും 500 രൂപയ്‌ക്ക് എൽപിജി സിലിണ്ടറും പഞ്ചസാര, അരി, പാചക എണ്ണ എന്നിവ അടങ്ങിയ റേഷൻ കിറ്റുകളും നൽകും. സർക്കാർ ജോലികളിൽ 33% സംവരണവും സ്‌ത്രീ സുരക്ഷയ്‌ക്കായി 181 ഹെൽപ് ലൈൻ നമ്പർ പുനഃസ്‌ഥാപിക്കുമെന്നും പാർട്ടി പറയുന്നു.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളും തൂത്തുവാരിയ എഎപിയെ ഇത്തവണ ചുറ്റിവരിഞ്ഞത് അഴിമതിയുടെ കറകളാണ്. ആഡംബര വസതി വിവാദവും മദ്യനയ അഴിമതിയും എഎപി സർക്കാരിന്റെ നിറംകെടുത്തിയിരുന്നു. സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് എട്ട് എംഎൽഎമാർ രാജിവെച്ചു ബിജെപിയിൽ ചേർന്നതും എഎപിക്ക് തിരിച്ചടിയായി. എഎപിയുടെ വീഴ്‌ചകൾ വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ബിജെപി.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി








































