ന്യൂഡെൽഹി: ഹരിയാന- പഞ്ചാബ് അതിർത്തിയായ ശംഭു അതിർത്തി യുദ്ധക്കളമായി തുടരുന്നു. പോലീസ് കഴിഞ്ഞ ദിവസം രാത്രിയിലും ഇന്ന് രാവിലെയും കർഷകർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു. ഒരു കാരണവശാലും കർഷകർ റോഡിൽ സംഘടിക്കരുതെന്ന ഉദ്ദേശ്യത്തോടെയാണ് പോലീസ് നീക്കം. എന്നാൽ, ഡെൽഹി ചലോ മാർച്ച് കൂടുതൽ ശക്‌തമാക്കാനാണ് കർഷകരുടെ തീരുമാനം.
ഇതിന്റെ ഭാഗമായി പഞ്ചാബ്-ഹരിയാന അതിർത്തിയിലേക്ക് കൂടുതൽ ട്രാക്‌ടറുകൾ എത്തിച്ചു. പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ ട്രാക്‌ടറുകളുടെ നീണ്ട നിരയാണ്. കൂടുതൽ കർഷകർ അതിർത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രം കേൾക്കണമെന്ന് ശിരോമണി അകാലിദൾ തലവൻ സുഖ്‌ബീർ സിങ് ആവശ്യപ്പെട്ടു.
കർഷകരെ തടയുന്നതിനായി സിങ്കു അതിർത്തിയിൽ പോലീസ് മേൽപ്പാലം അടച്ചു. കോൺഗ്രീറ്റ് ബീമുകളും ബാരിക്കേഡുകളും മുള്ളുവേലികളും ഉപയോഗിച്ചാണ് മേൽപ്പാലം അടച്ചത്. ഡ്രോൺ നിരീക്ഷണവും തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം മേൽപ്പാലത്തിന് മുകളിൽ കയറി കർഷകർ പ്രതിഷേധിച്ചിരുന്നു. ഡെൽഹിക്ക് അകത്തേക്ക് പ്രവേശിക്കാൻ ഇതുവരെ കർഷകർക്ക് ആയിട്ടില്ല. ഘട്ടംഘട്ടമായി സമരം ശക്‌തമാക്കാനുള്ള തീരുമാനത്തിലാണ് കർഷകർ.
താങ്ങുവില, വിള ഇൻഷുറൻസ് എന്നിവ ലഭ്യമാക്കണം, കർഷകർക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് മാർച്ച്. സംയുക്‌ത കിസാൻ മോർച്ച രാഷ്‌ട്രീയേതര വിഭാഗം ഉൾപ്പടെയുള്ള 200ഓളം കർഷക സംഘടനകളാണ് മാർച്ചിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. താങ്ങുവില ഉറപ്പാക്കാൻ നിയമം വേണമെന്നത് വർഷങ്ങളായി കർഷകർ ഉന്നയിക്കുന്ന ആവശ്യമാണ്.
കഴിഞ്ഞ തവണ സമരം നടത്തിയപ്പോൾ ഇക്കാര്യത്തിൽ സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയതുമാണ്. പിന്നെ എന്തുകൊണ്ടാണ് അത് ഇതുവരെ നടപ്പിലാക്കാത്തത് എന്നാണ് കർഷകർ ചോദിക്കുന്നത്. മൂന്ന് വർഷം മുൻപ് നടന്ന കർഷക സമരത്തിലെ സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഇക്കുറി അതിർത്തികളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ, അന്നത്തെ സമരത്തെ അനുസ്‌മരിപ്പിച്ച് ഇത്തവണയും സമ്പൂർണ തയ്യാറെടുപ്പുകളോടെയാണ് കർഷകർ ഡെൽഹിയിലേക്ക് വരുന്നത്. ഭക്ഷണം, വസ്‌ത്രം തുടങ്ങിയ സജ്‌ജീകരണങ്ങൾ കരുതിയിട്ടുണ്ട്.
Most Read| ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ പേരുമാറ്റം; ഇന്ദിരാഗാന്ധിയും നർഗീസ് ദത്തും പുറത്ത്