മലപ്പുറം: ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും പിന്നാലെ മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിലെ പിവി അൻവറിന്റെ ഉടമസ്ഥതയിലുള്ള പിവി ആർ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചുനീക്കാൻ നടപടി തുടങ്ങി കൂടരഞ്ഞി പഞ്ചായത്ത്. സിപിഎം ഭരിക്കുന്ന പഞ്ചായത്താണിത്.
കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെൻഡർ വിളിക്കാൻ പഞ്ചായത്ത് അടിയന്തിര യോഗം ചേർന്ന് തീരുമാനിച്ചു. തടയണ പൊളിക്കാൻ എട്ടുമാസം മുൻപ് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും പഞ്ചായത്ത് നടപടികൾ വൈകിപ്പിക്കുകയായിരുന്നു. ഒരു മാസത്തിനകം തടയണ പൊളിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
എന്നാൽ, അൻവർ സിപിഎമ്മുമായി അകന്നതോടെയാണ് പഞ്ചായത്ത് അതിവേഗം നടപടികളിലേക്ക് കടന്നത്. അതിനിടെ, പാർട്ടി നേതൃത്വത്തിനും സർക്കാരിനുമെതിരെ അതിരൂക്ഷ വിമർശനവുമായി മുന്നോട്ട് പോകുന്ന പിവി അൻവർ ഇന്ന് കോഴിക്കോട് പൊതുയോഗത്തിൽ സംസാരിക്കും. മുതലക്കുളം മൈതാനത്ത് വൈകിട്ട് ആറരയ്ക്ക് മാമി തിരോധനക്കേസ് വിശദീകരണ യോഗത്തിലാണ് അൻവർ പങ്കെടുക്കുക.
എഡിജിപിക്കൊപ്പം സിപിഎമ്മിനെതിരെ കൂടി ആഞ്ഞടിക്കാനുള്ള വേദിയാകും ഇന്നത്തേത്. കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരിയായിരുന്നു മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തിൽ എഡിജിപി എംആർ അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്നാണ് പിവി അൻവർ നേരത്തെ ആരോപിച്ചത്. ഫോൺ ചോർത്തൽ കേസിൽ പിവി അൻവറിനെ പോലീസ് ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും






































