പാപ്പിനിശ്ശേരി: വർഷങ്ങൾക്ക് മുൻപ് കിടത്തി ചികിൽസയും പ്രസവ ചികിൽസയും ഉണ്ടായിരുന്ന പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രം ഇന്ന് മുഴുവൻ സമയം പ്രവർത്തിക്കാൻ പോലും സാധിക്കുന്നില്ല. അടിസ്‌ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്‌തമാകുന്നു.
പലപ്പോഴും രാത്രി ഡോക്‌ടർമാരുടെ സേവനം ലഭിക്കില്ല. ദേശീയപാതയിൽ അപകടങ്ങൾ നടക്കുമ്പോൾ ഉടൻ ചികിത്സ നൽകാൻ കഴിയുന്ന ആരോഗ്യ കേന്ദ്രത്തിന്റെ വികസനം വർഷങ്ങളായി തടസപ്പെട്ട നിലയിലാണ്. രണ്ടുനില കെട്ടിടത്തിൽ കിടത്തി ചികിൽസക്കായി മാത്രം 56 കിടക്കകളുളള 5 വാർഡുകൾ ഉണ്ടെന്നു മാത്രം. പ്രസവമുറിയും ഓപ്പറേഷൻ തിയറ്ററുമെല്ലാം അടഞ്ഞു കിടക്കുകയാണ്.
സമീപ പഞ്ചായത്തുകളിൽ നിന്നടക്കം ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രത്തിന്റെ വികസനം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആർദ്രം പദ്ധതിയിലൂടെ പുതിയ കെട്ടിടങ്ങളും, നവീന സൗകര്യങ്ങളും ഏർപ്പെടുത്താൻ കഴിഞ്ഞ വർഷം ആശുപത്രി വികസന പദ്ധതി ആവിഷ്‌കരിച്ചെങ്കിലും നടപ്പിലായില്ല.
നേരത്തെ അനുവദിച്ച 10 കോടി രൂപയുടെ നബാർഡ് ഫണ്ട് ഉപയോഗപ്പെടുത്താതെ പോയെന്നും പരാതിയുണ്ട്. ആശുപത്രി വികസനത്തിനാവശ്യമായ സ്‌ഥലം ജനകീയ ഇടപെടലിലൂടെ കണ്ടെത്താനാവുമെന്ന് നാട്ടുകാർ അറിയിക്കുന്നത്. ഇതിനിടയിൽ ഐസൊലേഷൻ വാർഡ് നിർമാണത്തിനായി സർക്കാർ അനുവദിച്ച ഒരു കോടി രൂപ കൊണ്ട് പഴയ കെട്ടിടം പൊളിച്ചു പുതിയ നിർമാണം നടത്തുമെന്നാണ് അറിയുന്നത്.
Most Read: നിരക്ക് ഇളവ് പിൻവലിച്ച് കെഎസ്ആർടിസി; ഇന്ന് മുതൽ പഴയ നിരക്ക്








































