തിരുവനന്തപുരം: 80കളിലെ പ്രശസ്‌ത സംവിധായകൻ എം മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. എൺപതുകളിലെ മലയാള സിനിമയെ നവഭാവുകത്വത്തിലേക്ക് വഴികാട്ടിയ സംവിധായകനിൽ ശ്രദ്ധേയനാണ് എം മോഹൻ. 23 സിനിമകൾ മലയാളത്തിൽ സംവിധാനം ചെയ്‌തിട്ടുണ്ട്.
തിക്കുറിശ്ശി സുകുമാരൻ നായർ, എ.ബി രാജ്, മധു, പി വേണു, ഹരിഹരൻ എന്നിവരുടെയെല്ലാം സഹായിയായി പ്രവർത്തിച്ച മോഹൻ, 1978ൽ പുറത്തിറങ്ങിയ ‘വാടകവീട്’ എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നാലെ പുറത്തിറങ്ങിയ ‘രണ്ട് പെൺകുട്ടികൾ’, ‘ശാലിനി എന്റെ കൂട്ടുകാരി’, ‘വിടപറയും മുമ്പേ’, ‘ഇളക്കങ്ങൾ’ തുടങ്ങിയ ചിത്രങ്ങൾ സംവിധായകൻ എന്ന നിലയിൽ മോഹനെ മലയാള സിനിമയിൽ അടയാളപ്പെടുത്തി.
വിടപറയും മുമ്പേയിലൂടെയാണ് നെടുമുടി വേണു ആദ്യമായി നായകനായത്. ഇടവേള, ആലോലം, രചന, മംഗളം നേരുന്നു, തീർത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷേ, സാക്ഷ്യം, അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം തുടങ്ങിയ സിനിമകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം, വിടപറയും മുമ്പേ എന്നീ സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.
2005ൽ പുറത്തിറങ്ങിയ ‘ദ് കാമ്പസാ’ണ് അവസാന ചിത്രം. പുതിയ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു മോഹൻ. ഇരിങ്ങാലക്കുട ക്രൈസ്‌റ്റ് കോളേജിലായിരുന്നു പ്രീഡിഗ്രി പഠനം. മദ്രാസിലെ ജെയ്ൻ കോളേജിൽ ബികോമിന് പഠിക്കാൻ ചേർന്നതാണ് സിനിമയിലേക്കുള്ള വഴിയായത്. ക്രൈസ്‌റ്റിലെ ലോനപ്പൻ എന്ന അധ്യാപകൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഉദയ കൃഷ്‌ണൻകുട്ടിക്കും സ്‌റ്റിൽ ഫോട്ടോഗ്രാഫർ പി ഡേവിഡിനും മോഹനെ പരിചയപ്പെടുത്തി.
പിന്നീട് പിതാവിന്റെ സുഹൃത്ത് വഴിയാണ് പ്രശസ്‌ത സംവിധായകൻ എം കൃഷ്‌ണൻ നായരെ പരിചയപ്പെട്ടത്. പഠനവും സിനിമയും ഒന്നിച്ചുകൊണ്ടുപോയ മോഹൻ അങ്ങനെ സിനിമയുടെ എല്ലാം മേഖലയിലും പ്രവർത്തിച്ചു. നാട്ടുകാരനും സുഹൃത്തുമായിരുന്ന ഇന്നസെന്റിനെ സിനിമയിലെത്താൻ സഹായിച്ചതും മോഹനാണ്. രണ്ട് പെൺകുട്ടികൾ എന്ന സിനിമയിലെ നായികയും പ്രശസ്‌ത നർത്തകിയുമായ അനുപമയാണ് ഭാര്യ. പുരന്ദർ, ഉപേന്ദർ എന്നിവർ മക്കളാണ്.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ






































