തിരുവനന്തപുരം: കെഎസ്ഇബിയിലെ തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ച ഇന്നുണ്ടായേക്കും. ബോര്‍ഡ് തലത്തില്‍ പ്രശ്‌നം പരിഹരിക്കണമെന്ന വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ചെയര്‍മാനും ഓഫിസേഴ്‌സ് അസോസിയേഷനും തമ്മില്‍ ചര്‍ച്ച നടത്തുക. മന്ത്രി കെ കൃഷ്‌ണന്‍കുട്ടിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്‌ഥാനത്തില്‍ ചെയര്‍മാന്‍ ബി അശോക് ഓഫിസേഴ്‌സ് അസോസിയേഷനുമായി ചര്‍ച്ച നടത്തും.
സസ്‌പെന്‍ഷനില്‍ ഉള്ള സംഘടനയുടെ സംസ്‌ഥാന പ്രസിഡണ്ട് എംജി സുരേഷ്‌കുമാറും സെക്രട്ടറി ബി ഹരികുമാറും ഇന്നലെ ചെയര്‍മാന് വിശദീകരണം നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പ്രതിഷേധക്കാരെ ചെയര്‍മാന്‍ സമവായ ചര്‍ച്ചയ്‌ക്ക് വിളിക്കുന്നത്. അതിനിടെ സസ്‌പെന്‍ഷനിലുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജാസ്‌മിന്‍ ബാനുവിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി അനുവദിച്ച അഞ്ച് ദിവസം ഇന്നവസാനിക്കും.
ഇക്കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. ചെയര്‍മാന്റെ ഏകാധിപത്യ നടപടികള്‍ അവസാനിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ നിലപാട്. പ്രതിഷേധത്തിന്റെ ഭാഗമായി പട്ടം കെഎസ്ഇബി ആസ്‌ഥാനത്ത് തുടരുന്ന അനിശ്‌ചിതകാല സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു.
Read Also: കാവ്യാ മാധവനെ ആലുവയിലെ വീട്ടിൽ വച്ച് ഇന്ന് ചോദ്യം ചെയ്യും








































