മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ബുധനാഴ്‌ചയിലേക്കാണ് ആര്യൻ ഖാൻ അടക്കമുള്ള പ്രതികളുടെ ജാമ്യ ഹരജി മാറ്റിയത്. ആര്യൻ ഖാൻ ജുഡീഷ്യൽ കസ്‌റ്റഡിയിൽ തന്നെ തുടരും. ജാമ്യ ഹരജിയിൽ മറുപടി നൽകാൻ ഒരാഴ്‌ചത്തെ സമയം കോടതിയോട് എൻസിബി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രത്യേക എൻഡിപിഎസ് കോടതിയാണ് ആര്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇത് മനുഷ്യാവകാശത്തിന്റെ പ്രശ്‌നമാണെന്നും ആര്യന്റെ പക്കൽ നിന്നും ലഹരിമരുന്ന് കണ്ടെടുത്തില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഏഴ് ദിവസം കസ്‌റ്റഡിയിൽ കിട്ടിയിട്ടും ആര്യന്റെ മൊഴിയെടുത്തത് ഒരു തവണ മാത്രമാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
ആര്യനിൽ നിന്നും ഇതുവരെ മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ല. അതിനാല്‍ എന്‍സിപിഎസ് ആക്റ്റിനുകീഴില്‍ ജാമ്യം നിരസിക്കാൻ ആവില്ലെന്നായിരുന്നു അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെയുടെ വാദം. നേരത്തെ ആര്യന്റെ ജാമ്യാപേക്ഷ മുംബൈ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരാണ് അറസ്‌റ്റിലായത്. ഒരു നൈജീരിയ സ്വദേശിയെ കൂടി ഇന്നലെ അറസ്‌റ്റ് ചെയ്‌തിരുന്നു. കേസിൽ അറസ്‌റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ് ഇയാൾ.
Most Read: അറബിക്കടലില്‍ സ്‌ഥാപിച്ച കാലാവസ്‌ഥാ നിരീക്ഷണ യന്ത്രം കാണാതായി