തൃശൂർ: സിപിഎമ്മിനെ പിടിച്ചുലച്ച് ശബ്‌ദരേഖാ വിവാദം. ജില്ലയിലെ പ്രധാന നേതാക്കൾക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ വിപി ശരത് പ്രസാദ് ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിലാണ് സിപിഎം പ്രതിരോധത്തിലായിരിക്കുന്നത്.
ശബ്‌ദരേഖയിലെ പരാമർശത്തിൽ നേതാക്കൾക്ക് അമർഷമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. വിഷയത്തിൽ ശരത്തിനെതിരെ പാർട്ടി നടപടി ഉണ്ടാകാനാണ് സാധ്യത. വിശദീകരണം നൽകാൻ മൂന്ന് ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്. മറുപടി തൃപ്‌തികരമല്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
പാർട്ടിയിലെ തർക്കങ്ങളെ തുടർന്നാണ് ഓഡിയോ പുറത്തുവന്നത്. ശരത് നേതാക്കളെ കുറിച്ച് സംസാരിക്കുന്ന ഫോൺ സംഭാഷണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കേരള ബാങ്ക് വൈറസ് ചെയർമാൻ എംകെ കണ്ണൻ, സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം എസി മൊയ്‌തീൻ എംഎൽഎ, കോർപ്പറേഷൻ സ്‌ഥിരം സമിതി അധ്യക്ഷൻ വർഗീസ് കണ്ടംകുളത്തി തുടങ്ങിയവർക്കെതിരെയാണ് വെളിപ്പെടുത്തൽ.
ശരത്തും സിപിഎം നടത്തറ ഈസ്‌റ്റ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന നിബിൻ ശ്രീനിവാസനും തമ്മിലുള്ളതാണ് ഒരുമിനിറ്റ് 49 സെക്കൻഡ് ദൈർഘ്യമുള്ള സംഭാഷണം. മുൻപ് കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന എംകെ കണ്ണനിപ്പോൾ കോടാനുകോടി രൂപയുടെ ആസ്‌തിയാണ് അവരൊക്കെ എത്ര വലിയ ഡീലേഴ്‌സ് ആണെന്നും ശരത് ശബ്‌ദരേഖയിൽ പറയുന്നുണ്ട്.
സിപിഎമ്മിൽ ആർക്കാണ് കാശില്ലാത്തത്? ഒരുഘട്ടം കഴിഞ്ഞാൽ നേതാക്കൻമാരൊക്കെ കാശുകാരാകും. അപ്പർ ക്ളാസ് ആളുകളുടെ ഇടയിൽ ഇന്ററാക്‌ട് ചെയ്യുന്നവരാണ് വർഗീസ് കണ്ടംകുളത്തി, അനൂപ്, എസി മൊയ്‌തീൻ എന്നിവരെന്നും ശരത് പറയുന്നുണ്ട്. അതിനിടെ, അഞ്ചുവർഷം മുമ്പത്തെ സംഭാഷണമാണിതെന്ന് ഇന്നലെ രാവിലെ പ്രതികരിച്ച ശരത്, പിന്നീട് നിലപാട് മാറ്റി ഓഡിയോ ആധികാരികമല്ലെന്നും താൻ ഇത്തരത്തിൽ സംസാരിച്ചിട്ടില്ലെന്നും പറഞ്ഞു.
എന്നാൽ, ശരത്തിനോട് സംസാരിക്കുന്നയാൾ താനാണെന്നും നിബിൻ സ്‌ഥിരീകരിച്ചിരുന്നു. പാർട്ടി പ്രശ്‌നങ്ങളിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചതിന് നിബിൻ സിപിഎം പുറത്താക്കുകയും ചെയ്‌തു.
Most Read| സുശീല കാർക്കി നേപ്പാൾ ഇടക്കാല പ്രധാനമന്ത്രി