ആലപ്പുഴ: സിപിഎം അവഗണന സംബന്ധിച്ച വിവാദങ്ങൾ പുകയുന്നതിനിടെ, ജി സുധാകരനെ സന്ദർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ആലപ്പുഴ പറവൂരിലെ വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്‌ച.
അമ്പലപ്പുഴയിലെ ഏരിയാ സമ്മേളനത്തിൽ നിന്ന് ജി സുധാകരനെ മാറ്റി നിർത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്‌ച എന്നത് ശ്രദ്ധേയമാണ്. അതേസമയം, കൂടിക്കാഴ്‌ച സൗഹാർദപരമായിരുന്നു എന്നും രാഷ്‌ട്രീയ ചർച്ചകൾ നടന്നിട്ടില്ലെന്നും ഇരു നേതാക്കളും പ്രതികരിച്ചു.
”എനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ആ വിവരങ്ങൾ തിരക്കിയാണ് വേണുഗോപാൽ വന്നത്. ഇപ്പോൾ കണ്ടു. തികച്ചും സൗഹാർദപരമാണ് സന്ദർശനം. രാഷ്‌ട്രീയ ഭേദമൊന്നും സന്ദർശനത്തിന് ഇല്ല. ഞങ്ങൾ ഒരുമിച്ച് അസംബ്ളിയിൽ ഉണ്ടായിരുന്നു. സജീവ രാഷ്‌ട്രീയത്തിൽ നിന്ന് മാറിനിന്നത് മാനദണ്ഡങ്ങൾ പ്രകാരമാണ്. ആ മാനദണ്ഡം ഞാനും അംഗീകരിച്ചതാണ്”- ജി സുധാകരൻ പറഞ്ഞു.
”കെ സുരേന്ദ്രൻ പറഞ്ഞതിന് ഞാൻ എന്തിന് സമാധാനം പറയണം. അസംതൃപ്‌തിയൊന്നും എനിക്കില്ല. അസംതൃപ്‌തി ഉള്ളവരോട് നേരിട്ട് ചോദിക്കണം. അസ്വസ്‌ഥത ഉണ്ടാകാനുള്ള എന്ത് കാരണമാണ് ഇപ്പോൾ ഉള്ളത്. സിപിഎമ്മിന് അകത്ത് അസ്വസ്‌ഥതയൊന്നുമില്ല. ഞാൻ പ്രധാനപ്പെട്ട ആളാണെന്നാണ് എതിരാളികൾ കരുതുന്നത്. അതാണ് രാഷ്‌ട്രീയം. പാർട്ടിയില്ലാത്തവരും പാർട്ടി വിട്ട് പോകുന്നവരും എന്നെപ്പറ്റി പറയുന്നു. അത് അവർക്ക് എന്നെ അവഗണിക്കാൻ സാധിക്കാത്തതുകൊണ്ടാണ്”- സുധാകരൻ കൂട്ടിച്ചേർത്തു.
”ജി സുധാകരനുമായുള്ള കൂടിക്കാഴ്‌ച തികച്ചും സൗഹാർദപരമാണെന്ന് കെസി വേണുഗോപാലും പ്രതികരിച്ചു. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട ക്യാമ്പയിനോന്നും ചർച്ചയായില്ല. ഞങ്ങൾ ഇടയ്‌ക്കിടയ്‌ക്ക് കാണാറുണ്ട്. ഒരു രാഷ്‌ട്രീയ ചർച്ചയും താൻ സുധാകരനുമായി നടത്തിയിട്ടില്ല. സുധാകരന് അതൃപ്‌തിയുണ്ടെങ്കിൽ സുധാകരനാണ് അത് പറയേണ്ടത്”- കെസി വേണുഗോപാൽ പറഞ്ഞു.
നേരത്തെ, ജി സുധാകരനെ ആലപ്പുഴ ജില്ലയിലെ ചന്ദ്രിക പത്രത്തിന്റെ ക്യാമ്പയിനിന്റെ ഉൽഘാടനത്തിന് നിശ്‌ചയിച്ചിരുന്നു. എന്നാൽ, രാവിലെ വന്ന ലീഗ് നേതാക്കളോട് താൻ ക്യാമ്പയിൻ ഉൽഘാടനം ചെയ്യാനില്ലെന്ന് ജി സുധാകരൻ അറിയിക്കുകയായിരുന്നു. വിവാദങ്ങൾക്ക് താൽപര്യമില്ലെന്ന കാരണത്താലാണ് ജി സുധാകരൻ വിട്ടുനിന്നതെന്നാണ് സൂചന. അവർ ക്യാമ്പയിൻ നടത്തിക്കോട്ടെ എന്നായിരുന്നു വിഷയത്തിൽ ജി സുധാകരന്റെ പ്രതികരണം.
അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിൽ നിന്ന് ജി സുധാകരനെ സിപിഐഎം പൂർണമായി ഒഴിവാക്കിയിരുന്നു. ഉൽഘാടന വേദിയിലേക്കും പൊതുസമ്മേളനത്തിലും ക്ഷണമുണ്ടായിരുന്നില്ല. ജി സുധാകരന്റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാത്രമാണ് വേദിയിലേക്കുള്ള ദൂരം എന്നിരിക്കെ അദ്ദേഹത്തെ സമ്മേളനത്തിലേക്ക് ക്ഷണിക്കാതിരുന്നത് വലിയ ചർച്ചയായിരുന്നു.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’