കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തിനൽകിയെന്നു ആരോപിച്ചു സസ്പെൻഷനിലായിരുന്ന ഐജി പി വിജയനെ സർവീസിലേക്ക് തിരിച്ചെടുത്തു. ഐജി പി വിജയന്റെ സസ്പെൻഷൻ റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിറക്കി. എന്നാൽ, വകുപ്പുതല അന്വേഷണം തുടരും. കഴിഞ്ഞ അഞ്ചുമാസമായി ഇദ്ദേഹം സസ്പെൻഷനിൽ ആയിരുന്നു.
ചീഫ് സെക്രട്ടറി ആവർത്തിച്ച് ആവശ്യപ്പെട്ടതിന് ശേഷമാണ് സസ്പെൻഷൻ പിൻവലിച്ചു ഉത്തരവായത്. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തിനൽകിയെന്നു ആരോപിച്ചു ഐജി വിജയനെ മെയ് 18നാണ് സസ്പെൻഡ് ചെയ്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിശദീകരണം പോലും ചോദിക്കാതെയായിരുന്നു സസ്പെൻഷൻ.
പിന്നാലെ, സസ്പെൻഷന് അടിസ്ഥാനമാക്കിയ കാരണങ്ങൾ കളവാണെന്ന് ചൂണ്ടിക്കാട്ടി ഐജി വിജയൻ സർക്കാരിന് മറുപടി നൽകി. രണ്ടു മാസത്തിന് ശേഷം ചീഫ് സെക്രട്ടറി കെ വേണുവിന്റെ അധ്യക്ഷതയിലുള്ള സമിതി ഐജിയെ തിരിച്ചെടുക്കണമെന്നും വകുപ്പുതല അന്വേഷണം തുടരാമെന്നും ശുപാർശ ചെയ്തെങ്കിലും സർക്കാർ അനുകൂല നടപടി എടുത്തിരുന്നില്ല.
പിന്നീട് സെപ്തംബറിൽ ഐജിക്ക് അനുകൂലമായി രണ്ടാം തവണയും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി റിപ്പോർട് നൽകി. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് വിശദീകരണം നൽകാനുള്ള അവസരം ഉണ്ടെന്നും, അപ്പോൾ വീഴ്ച കണ്ടെത്തിയാൽ നടപടി ആകാമെന്നുമായിരുന്നു ശുപാർശ. ഇതോടെയാണ് ഐജിയുടെ സസ്പെൻഷൻ പിൻവലിക്കാൻ സർക്കാർ നടപടി സ്വീകരിച്ചത്.
Most Read| ‘പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്’; ഹരജി തള്ളി ലോകായുക്ത