തൃശൂർ: അന്തരിച്ച മലയാളികളുടെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രന് അന്ത്യാഞ്‌ജലി അർപ്പിച്ച് കേരളം. ശനിയാഴ്‌ച (നാളെ) വൈകിട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്‌മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. ഇന്ന് രാവിലെ 9.30ന് മൃതദേഹം പൂങ്കുന്നത്ത്, ചക്കാമുക്ക്, തോട്ടേക്കാട് ലൈൻ തറവാട് വീട്ടിൽ എത്തിക്കും.
ഉച്ചയ്‌ക്ക് 12 മണിമുതൽ സംഗീത അക്കാദമി ഹാളിൽ പൊതുദർശനം നടത്തും. തുടർന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലേക്ക് ഭൗതിക ശരീരം കൊണ്ടുപോകും. നാളെ രാവിലെ ഒമ്പത് മണിമുതൽ 12 മണിവരെ ചേന്ദമംഗലം പാലിയം തറവാട്ടിൽ പൊതുദർശനമുണ്ടാകും. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 7.54ഓടെയായിരുന്നു പ്രിയ ഗായകന്റെ വിയോഗം.
അർബുദ ബാധിതനായി ഏറെനാൾ ചികിൽസയിലായിരുന്ന അദ്ദേഹം വൈകിട്ട് വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രിയ ഗായകന്റെ വിയോഗത്തിൽ മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷനേതാവ്, സിനിമാ- സംഗീത രംഗത്തെ പ്രമുഖർ, വിവിധ രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പടെയുള്ളവർ ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
മലയാള ചലച്ചിത്ര ഗാനശാഖയിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ പലതും പാടിയിട്ടുള്ള ജയചന്ദ്രൻ, ആറുപതിറ്റാണ്ടോളം മലയാളികളുടെ ഹൃദയസ്വരമായിരുന്നു. പ്രണയവയും വിരഹവും ഭക്‌തിയുമൊക്കെ ഭാവപൂർണതയോടെ ആ ശബ്‌ദത്തിൽ തെളിഞ്ഞിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16,000ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്.
ഒട്ടേറെ ആൽബം, ലളിതഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഒരുതവണയും സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം അഞ്ചുതവണയും നേടിയിട്ടുണ്ട്. കേരള സർക്കാരിന്റെ ജെസി ഡാനിയൽ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട് സർക്കാറിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്‌നാട് സംസ്‌ഥാന പുരസ്‌കാരം എന്നിവയും ലഭിച്ചു. ഭാര്യ: ലളിത, മകൾ: ലക്ഷ്‌മി. മകൻ ഗായകൻ കൂടിയായ ദിനനാഥൻ.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു






































