തിരുവനന്തപുരം: സമയബന്ധിതമായി ഫയലുകള്‍ തീര്‍പ്പാക്കണമെന്ന് നിർദ്ദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് വരുന്നത് പ്രധാനപ്പെട്ട ഫയലുകളാണെന്നും അവയിൽ പെട്ടെന്ന് തീർപ്പുണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റ്, എന്‍എച്ച്എം, ഇ ഹെല്‍ത്ത് എന്നീ ഓഫിസുകള്‍ സന്ദര്‍ശിച്ച് ഉദ്യോഗസ്‌ഥരുമായി നേരിട്ട് നടത്തിയ ചർച്ചയിലാണ് മന്ത്രിയുടെ നിർദ്ദേശം.
ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് വരുന്നത് വളരെയേറെ സുപ്രധാന ഫയലുകളാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും ജീവനക്കാരുടെ സര്‍വീസുമായും പ്രമോഷനുമായും ബന്ധപ്പെട്ടും ധാരാളം ഫയലുകള്‍ എത്തുന്നുണ്ട്. ഈ ഫയലുകളൊന്നും താമസിപ്പിക്കാതെ തീര്‍പ്പാക്കേണ്ടത് വളരെ അത്യാവശ്യണ്; മന്ത്രി വ്യക്‌തമാക്കി.
ഓഫിസുകളിലെ വിവിധ സെക്ഷനുകളും മന്ത്രി സന്ദര്‍ശിച്ചു. ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റില്‍ മീറ്റിംഗും വിളിച്ചു ചേര്‍ത്തു. ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റിലും ജില്ലാ മെഡിക്കല്‍ ഓഫിസുകളിലും ഇ- ഓഫിസ് സംവിധാനം ഈ വര്‍ഷം യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു.
സര്‍വീസിലുള്ളവര്‍ക്കും ഫയലുകള്‍ ട്രാക്ക് ചെയ്യുന്നതിനും മറ്റും ഇ- ഓഫിസ് സംവിധാനം നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. ഇതോടൊപ്പം പൊതുജനങ്ങള്‍ക്കും ഫയലുകളുടെ നീക്കം മനസിലാക്കാന്‍ സാധിക്കും; മന്ത്രി വ്യക്‌തമാക്കി.
Most Read: ഗംഗാ സാഗർ മേള റദ്ദാക്കണം; ഹരജി ഇന്ന് കൊൽക്കത്ത ഹൈക്കോടതിയിൽ








































