അബുദാബി: കുടിയേറ്റ നിയമങ്ങൾ കർശനമാക്കി യുഎഇ. സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുമായാണ് നിയമങ്ങൾ കർശനമാക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് 50 ലക്ഷം ദിർഹം വരെ പിഴ ചുമത്തും.
നിയമവിരുദ്ധമായി രാജ്യത്ത് ഇറങ്ങുന്നവർക്ക് ജോലി നൽകുക, താമസസൗകര്യം ഒരുക്കുക, സംഘടിത വിസാ തട്ടിപ്പുകളിൽ ഏർപ്പെടുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കാണ് 50 ലക്ഷം ദിർഹം പിഴ ചുമത്തുക. സുരക്ഷാ ഭീഷണി ഉയർത്തുന്നതോ പൊതുക്രമം തകർക്കുന്നതോ ആയ നിയമലംഘനങ്ങൾ തടയാനാണ് കടുത്ത നടപടിയെന്നും വിശദീകരിച്ചു.
വിസാ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവർക്കുള്ള പിഴകളേക്കാൾ വളരെ കൂടുതലായിരിക്കും നിയമവിരുദ്ധ താമസത്തിന് സൗകര്യമൊരുക്കുന്ന വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഈടാക്കുക. അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നവർക്ക് താമസസൗകര്യമോ ജോലിയോ മറ്റു സഹായങ്ങളോ നൽകുന്നവരിൽ നിന്ന് കുറഞ്ഞത് ഒരുലക്ഷം ദിർഹം പിഴ ഈടാക്കും.
ഒന്നിലധികം കുറ്റവാളികളോ സംഘടിത ശൃംഖലകളോ ഉൾപ്പെട്ട കേസുകളാണെങ്കിൽ രണ്ടുമാസത്തെ തടവിന് പുറമെ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. നിയമപരമായ നടപടികളിൽ നിന്ന് രക്ഷപ്പെടാൻ വിസ, താമസാനുമതി തുടങ്ങി ഔദ്യോഗിക രേഖകൾ വ്യാജമായി നിർമിക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി കണക്കാക്കും.
കുറ്റക്കാർക്ക് പത്തുലക്ഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും മുൻകാലങ്ങളിൽ കോടതി വിധിച്ചിട്ടുണ്ട്. വിസാ കച്ചവടം നടത്തുന്നവർക്കും സമാന ശിക്ഷയുണ്ടാകും. വിസിറ്റ്/ ടൂറിസ്റ്റ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ലഭിക്കും. വിസിറ്റ്/ ടൂറിസ്റ്റ്/ റെസിഡൻസ് വിസാ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്ന വ്യക്തികൾ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണമെന്നാണ് നിയമം.
Most Read| ഗവർണർ-സർക്കാർ തർക്കം; വിസിമാരെ കോടതി തീരുമാനിക്കും, ഉത്തരവ് വ്യാഴാഴ്ച






































