തിരുവനന്തപുരം: ഒഎല്‍എക്സ് വഴി ജോലി വാഗ്ദാനം നല്കി പെണ്‍കുട്ടികളില്‍ നിന്ന് പണവും സ്വര്‍ണാഭരണവും തട്ടിയ പ്രതി അറസ്റ്റില്‍. തിരുവനന്തപുരത്ത് പള്ളിച്ചല്‍ മടവൂര്‍പാറയില്‍ സനിത്തിനെയാണ് സൈബര്‍ വിഭാഗം അറസ്റ്റ് ചെയ്തത്. ഇയാള്‍ ബലാൽസംഗം അടക്കമുള്ള നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ആദ്യം ഒഎല്‍എക്സിലൂടെ വ്യാജ തൊഴില്‍ വാഗ്ദാനം നല്‍കും. ഇതുവഴി ലഭിക്കുന്ന സ്ത്രീകളുടെ നമ്പര്‍ മുഖേന പ്രലോഭിച്ചാണ് പ്രതിയുടെ പണം തട്ടല്‍. ഇതിനായി വാട്സ്ആപ്പില്‍ സുമുഖന്മാരുടെ ഫോട്ടോ വച്ച് വ്യാജ പ്രൊഫല്‍ ഉണ്ടാക്കും. ഇതിനുശേഷം സ്ത്രീകള്‍ക്ക് വാട്സ്ആപ്പില്‍ മെസേജ് അയച്ച് തൊഴില്‍ വാഗ്ദാനം ചെയ്യും.
ഇങ്ങനെ പരിചയപ്പെട്ട ഒരു സ്ത്രീയോട് ഓഫിസ് നവീകരണത്തിനായി തുക ആവശ്യപ്പെടുകയും ഇവരില്‍ നിന്ന് 18 പവന്റെ സ്വര്‍ണവും പണവും കൈക്കലാക്കുകയും ചെയ്തു. ഇവരുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി സൈബര്‍ സെല്ലിന്റെ വലയില്‍ കുടുങ്ങിയത്.
ഇയാള്‍ക്കെതിരെ തിരുവനന്തപുരം ജില്ലയില്‍ മാത്രം 7ല്‍ അധികം സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. 2019ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു ബലാൽസംഗ കേസില്‍ പ്രതിയായ സനിത് ഒളിവിലായിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് അസിറ്റന്ഡ് കമ്മീഷണര്‍ ശ്യാംലാലും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also: സാങ്കേതിക സർവകലാശാല ആസ്ഥാനം; ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം നീട്ടി