തിരുവനന്തപുരം: സാങ്കേതിക സർവകലാശാലക്ക് ആസ്‌ഥാനമന്ദിരം നിർമിക്കുന്നതിന് ഭൂമി ഏറ്റെടുക്കൽ വിജ്‌ഞാപനം ആറ് മാസം കൂടി നീട്ടിയെങ്കിലും നടപടികൾ വൈകുന്നതിൽ സ്‌ഥലയുടമകൾക്ക് ആശങ്ക. പണം എപ്പോൾ കൊടുക്കുമെന്ന കാര്യത്തിലുൾപ്പടെ അവ്യക്‌തത തുടരുകയാണ്. ഈ മാസം കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഭൂമി ഏറ്റെടുക്കാനുള്ള വിജ്‌ഞാപനം ആറുമാസത്തേക്ക് കൂടി നീട്ടിയത്.
സാങ്കേതിക സർവകലാശാലക്കുള്ള ആസ്‌ഥാന മന്ദിരത്തിന് വിളപ്പിൽശാലയിൽ 100 എക്കർ ഭൂമി ഏറ്റെടുക്കുന്നതിന്, ഒരു വർഷം മുൻപാണ് വിജ്‌ഞാപനം ഇറക്കിയത്. അടുത്തയാഴ്‌ച ഇതിന്റെ കാലാവധി അവസാനിക്കുകയാണ്. അതേസമയം, 50 ഏക്കർ ഭൂമി മാത്രം മതിയെന്ന നിലപാടിൽ നിന്ന് സാങ്കേതിക സർവകലാശാല മാറിയിട്ടില്ല. ഇതിന് 106 കോടി രൂപ സർവകലാശാല നൽകിയിട്ടുണ്ട്.
അപ്പോൾ ബാക്കി അൻപത് ഏക്കർ എന്തിന് ഏറ്റെടുക്കുന്നു, ഏത് ഭാഗമാണ് 50 ഏക്കർ ഏറ്റെടുക്കുന്നത് തുടങ്ങിയ കാര്യങ്ങളിൽ അവ്യക്‌തത തുടരുകയാണ്. ഏറ്റെടുത്ത ഭൂമിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുൻപ് പണം നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ സർവകലാശാല നൽകിയ പണം കൊണ്ട് 176 കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകാൻ കഴിയില്ല. ബാക്കി പണം എവിടെ നിന്നെന്ന കാര്യത്തിലും വ്യക്‌തത വരുത്തിയിട്ടില്ല.
സാങ്കേതിക സർവകലാശാല ഭൂമി പ്രശ്‌നം ഇപ്പോൾ മുഖ്യമന്ത്രിയുടെ ഉന്നതതല സമിതിയാണ് പരിശോധിക്കുന്നത്. റവന്യൂമന്ത്രി, ഉന്നതവിദ്യാഭ്യാസമന്ത്രി, ധനമന്ത്രി, വൈസ് ചാൻസിലർ എന്നിവർ അംഗങ്ങളായ സമിതി അടുത്തൊന്നും യോഗം ചേർന്നിട്ടില്ല. മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് മടങ്ങി വന്നശേഷമേ ഇനി യോഗം ചേരാൻ സധ്യതയുള്ളൂ. അതിനാൽ ഭൂമി ഏറ്റെടുക്കൽ പ്രശ്‌നത്തിൽ പരിഹാരം നീളുമെന്നാണ് കരുതപ്പെടുന്നത്.
Read Also: കോഴിക്കോട് കെഎസ്ആർടിസി കെട്ടിട സമുച്ചയത്തിന് ബലക്ഷയമില്ല; അന്തിമ റിപ്പോർട്