കോഴിക്കോട്: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച കോഴിക്കോട് കെഎസ്ആർടിസി കെട്ടിട സമുച്ചയത്തിന് ബലക്ഷയമില്ലെന്ന് സർക്കാർ നിയോഗിച്ച വിദഗ്‌ധ സമിതിയുടെ അന്തിമ റിപ്പോർട്. തൂണുകൾ മാത്രം ബലപ്പെടുത്തിയാൽ മതിയെന്നാണ് വിദഗ്‌ധ സമിതി കണ്ടെത്തൽ. ഈ മാസം അവസാനം റിപ്പോര്‍ട് സർക്കാരിന് സമർപ്പിക്കും. നിർമാണത്തിൽ ക്രമക്കേട് കണ്ടെത്തി വിജിലൻസ് തുടങ്ങിയ അന്വേഷണം ഇതോടെ എങ്ങുമെത്തില്ലെന്ന് ഉറപ്പായി.
70 കോടിരൂപയിലേറെ ചിലവിട്ട് നിർമിച്ച കെഎസ്ആർടിസി കെട്ടിട സമുച്ചയം അപകടാവസ്‌ഥയിലെന്ന ചെന്നൈ ഐഐടി റിപ്പോർട്, കെട്ടിടം ഉടന്‍ ബലപ്പെടുത്തണമെന്ന നിര്‍ദ്ദേശം, നിർമാണത്തിലെ ക്രമക്കേടും അഴിമതിയും ആരോപിച്ച് വിജിലൻസ് എടുത്ത കേസ് തുടങ്ങിയവക്കൊന്നും യാതൊരു അടിസ്‌ഥാനവുമില്ലെന്നാണ് സര്‍ക്കാര്‍ തന്നെ നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍.
ഐഐടി റിപ്പോര്‍ട്ടിനെ തളളി സര്‍ക്കാര്‍ നിയോഗിച്ച സമിതി കഴിഞ്ഞ മാസം തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലെ അതേ കാര്യങ്ങളാണ് അന്തിമ റിപ്പോര്‍ട്ടിലുമുളളത്. കെട്ടിടത്തിന് കാര്യമായ പ്രശ്‌നങ്ങളില്ല. ചെന്നൈ ഐഐടിയുടെ നിഗമനങ്ങളിൽ പാളിച്ചയുണ്ട്. ഘടനാപരമായി മറ്റ് പ്രശ്‌നങ്ങളില്ലെന്നും തൂണുകൾ മാത്രം ബലപ്പെടുത്തിയാൽ മതിയെന്നുമാണ് റിപ്പോർട്ടിന്‍റെ ഉളളടക്കം. പ്രാഥമിക റിപ്പോർട്ടിലെ നിഗമനങ്ങൾ സ്വീകാര്യമെന്ന് നിലപാടെടുത്ത ഗതാഗതവകുപ്പ്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.
ഈ മാസമവസാനം സമർപ്പിക്കുന്ന റിപ്പോർട്ടിലെ ശുപാർശകളനുസരിച്ച് ബലപ്പെടുത്തൽ നടപടികൾക്ക് ഉടൻ തുടക്കമിടും. നിർമാണത്തിൽ പിഴവുണ്ടെന്ന് കണ്ടെത്തി വിജിലൻസ് കോഴിക്കോട് യൂണിറ്റ് നേരത്തെ പ്രാഥമിക അന്വേഷണത്തിന് തുടക്കമിട്ടിരുന്നു. ആര്‍ക്കിടെക്റ്റ് ആര്‍കെ രമേശ്, മറ്റ് ഉദ്യോഗസ്‌ഥർ എന്നിവരിൽ നിന്ന് മൊഴിയുമെടുത്തു. ഐഐടി റിപ്പോര്‍ട്ടിനെ അടിസ്‌ഥാനമാക്കിയായിരുന്നു വിജിലന്‍സ് അന്വേഷണമെന്നിരിക്കെ വിദഗ്‌ധ സമിതി റിപ്പോര്‍ട് വിജിലന്‍സ് അന്വേഷണത്തിന്റെയും മുനയൊടിക്കുന്നതാണ്.
കെഎസ്ആര്‍ടിസി ചീഫ് ടെക്‌നിക്കൽ എക്‌സാമിനർ എസ് ഹരികുമാർ അധ്യക്ഷനായി തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ വിദഗ്‌ധരുൾപ്പെടുന്ന സംഘമാണ് ഐഐടിയുടെ കണ്ടെത്തലുകൾ പഠിച്ച് പുതിയ റിപ്പോർട് തയ്യാറാക്കിയത്. അതേസമയം, കെഎസ്ആര്‍ടിസിയുടെ താല്‍പര്യാര്‍ഥം ഐഐടി റിപ്പോര്‍ട് തളളിക്കളയാനാണ് സര്‍ക്കാര്‍ വിദഗ്‌ധ സമിതിയെ നിയോഗിച്ചതെന്ന വിമര്‍ശനവും ശക്‌തമാണ്.
Read Also: എല്ലാ ജില്ലകളിലും കോവിഡ് കൺട്രോൾ റൂം ശക്‌തിപ്പെടുത്തി; ആരോഗ്യമന്ത്രി