തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം ഗഡുക്കളായി വിതരണം ചെയ്‌തതിനെതിരെ പ്രതിഷേധവുമായി സിഐടിയു. തിരുവനന്തപുരത്ത് ചീഫ് ഓഫീസിന്റെ മുഴുവൻ കവാടങ്ങളും പ്രവർത്തകർ ഇന്ന് ഉപരോധിക്കും. ഉന്നത ഉദ്യോഗസ്‌ഥരെ അടക്കം ഓഫീസിനകത്തേക്ക് കയറാൻ അനുവദിക്കില്ലെന്ന് കെഎസ്ആർടിഇഎ ഭാരവാഹികൾ അറിയിച്ചു. തൊഴിലാളി യൂണിയനുകളുടെ എതിർപ്പ് തള്ളി ശമ്പളം ഗഡുക്കളായി വിതരണം ചെയ്‌ത കെഎസ്ആർടിസി നീക്കത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
ഫെബ്രുവരി മാസത്തിലെ ശമ്പളത്തിന്റെ പകുതിയാണ് കഴിഞ്ഞ ദിവസം ജീവനക്കാർക്ക് നൽകിയത്. സർക്കാർ സഹായമായി കിട്ടിയ 30 കോടിയിൽ നിന്നായിരുന്നു ശമ്പള വിതരണം. അതേസമയം, സിഐടിയുവിനെ അനുനയിപ്പിക്കാൻ ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് നേതാക്കളുമായി ചർച്ച നടത്തും. രാവിലെ 11.30ന് നിയമസഭയിലെ മന്ത്രിയുടെ ചേംബറിലാണ് ചർച്ച.
ശമ്പളം ഗഡുക്കളായി നൽകുന്നത് അടക്കം മാനേജ്‌മെന്റിന്റെ പുതിയ പരിഷ്‌കാരങ്ങളെ ശക്‌തമായി എതിർക്കുകയാണ് സിഐടിയു ഉൾപ്പടെയുള്ള യൂണിയനുകൾ. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റിന് ഹൈക്കോടതി അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ, ശമ്പളം നൽകാനുള്ള മാർഗം മാനേജ്‌മെന്റിന് മുന്നിൽ ഉണ്ടായിരുന്നില്ല.
ഇതിനിടയിലാണ് സർക്കാർ സഹായമായി എല്ലാ മാസവും കിട്ടാറുള്ള തുകയിൽ 30 കോടി രൂപ ധനവകുപ്പിൽ നിന്ന് ലഭിച്ചത്. ജനുവരി മാസത്തിൽ കിട്ടാനുണ്ടായിരുന്ന 50 കോടിയിൽ നിന്ന് 30 കോടി ആയിരുന്നു സർക്കാർ അനുവദിച്ചിരുന്നത്. ഈ തുകയാണ് ഫെബ്രുവരി മാസത്തിലെ ശമ്പളത്തിന്റെ പകുതിയായി ജീവനക്കാർക്ക് നൽകിയത്. എന്നാൽ, ബാക്കി ശമ്പളം എപ്പോൾ നൽകാനാകുമെന്ന ഉറപ്പ് മാനേജ്‌മെന്റ് ഇതുവരെ ജീവനക്കാർക്ക് നൽകിയിട്ടില്ല.
Most Read: ആറ്റുകാൽ പൊങ്കാല നാളെ; ഇന്ന് ഉച്ച മുതൽ തലസ്‌ഥാനത്ത് ഗതാഗത നിയന്ത്രണം