തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ. ഇന്ന് ഉച്ച മുതൽ തലസ്‌ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. രണ്ടു മണി മുതൽ നാളെ വൈകിട്ട് വരെയാണ് നിയന്ത്രണം. ചരക്ക് വാഹനങ്ങൾ, ഹെവി വാഹനങ്ങൾ എന്നിവ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ഭക്‌തരുടെ മറ്റു വാഹനങ്ങളും ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
വാഹനങ്ങൾ പോലീസ് ക്രമീകരിക്കുന്ന വിവിധ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യാം. അതേസമയം, ഫുഡ്‌പാത്തിൽ പൊങ്കാല അടുപ്പുകൾ കൂട്ടാൻ അനുവദിക്കില്ലെന്നും സിറ്റി പോലീസ് കമ്മീഷണർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം, ആറ്റുകാൽ പൊങ്കാല ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്താൻ മന്ത്രിമാരായ ജിആർ അനിൽ, കെ രാജൻ, വി ശിവൻകുട്ടി എന്നിവർ ക്ഷേത്രത്തിലെത്തി. പൊങ്കാലയുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾ ഒരുക്കിയ കൺട്രോൾ റൂമുകളും സ്ളാബുകളും മന്ത്രിമാർ സന്ദർശിച്ചു.
300 സേനാ അംഗങ്ങളെയാണ് അഗ്‌നിരക്ഷാ വകുപ്പ് സുരക്ഷാ ചുമതലയ്‌ക്കായി വിന്യസിക്കുന്നത്. ചുട്ടുപൊള്ളുന്ന വേനലിൽ തീപിടിത്ത സാധ്യത മുന്നിൽ കണ്ടു ശക്‌തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ആറ്റുകാൽ ദേവീക്ഷേത്രം, തമ്പാനൂർ, കിള്ളിപ്പാലം, അട്ടക്കുളങ്ങര, സിറ്റി ഔട്ടർ എന്നിങ്ങനെ അഞ്ചായി തിരിച്ചാണ് പ്രവർത്തനം. വനിതകൾ ഉൾപ്പടെ 130 സിവിൽ ഡിഫൻസ് വളണ്ടിയർമാരും അണിനിരക്കും.
Most Read: ബ്രഹ്‌മപുരം തീപിടിത്തം; തീ നിയന്ത്രണ വിധേയം- പുക ആലപ്പുഴ ഭാഗത്തേക്ക്