ദുബായ്: മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാനുമായി എല്ലാത്തരം വ്യാപാര, സാമ്പത്തിക ഇടപാടുകളും അടിയന്തരമായി നിർത്തിവെച്ച് യുഎഇ. മേഖലയിൽ സമാധാനവും സ്‌ഥിരതയും പുനഃസ്‌ഥാപിക്കാൻ നയതന്ത്ര സംഭാഷണങ്ങൾക്കും സഹകരണത്തിനും രാജ്യം പ്രതിജ്‌ഞാബദ്ധമാണെന്ന് യുഎഇ അറിയിച്ചു.
പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ കടുത്ത നിലപാടിലേക്ക് കടക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഇന്നലെ വൈകീട്ട് 6.52നാണ് യുഎഇയിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ് സന്ദേശം നൽകി സൈറൺ മുഴക്കിയത്. ഇറാന്റെ ഭാഗത്തുനിന്ന് രണ്ട് ബാലിസ്‌റ്റിക് മിസൈലുകൾ രാജ്യത്തിന് നേരെ പാഞ്ഞടുത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വ്യോമപ്രതിരോധ സേന അടിയന്തരമായി ഇടപെട്ട് മിസൈലുകൾ പ്രതിരോധിച്ചു. ഇതിൽ ഒരു മിസൈൽ യുഎഇയുടെ ഭൗമ അതിർത്തിക്ക് പുറത്തും രണ്ടാമത്തേത് രാജ്യത്തിന്റെ സമുദ്ര അതിർത്തിക്ക് ഉള്ളിലുമാണ് പതിച്ചത്. മുന്നറിയിപ്പ് സന്ദേശം ലഭിച്ചയുടൻ സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.
തുടർന്ന് മിനിറ്റുകൾക്കകം സ്‌ഥിതിഗതികൾ നിയന്ത്രണ വിധേയമായതോടെ ജാഗ്രതാ നിർദ്ദേശം പിൻവലിക്കുകയും ചെയ്‌തു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. എന്നാൽ, ആരോപണം ഇറാൻ നിഷേധിച്ചു. യുഎഇയെ ആക്രമിച്ചിട്ടില്ല എന്നാണ് ഇറാന്റെ വിശദീകരണം.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































