ന്യൂഡെൽഹി: മൂന്നാം സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട തിരക്കിട്ട ചർച്ചകൾ നടക്കവേ, എൻഡിഎയിൽ സമ്മർദ്ദം ശക്‌തമാക്കി ഘടകകക്ഷികൾ. സർക്കാർ രൂപീകരണത്തിന് ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് തെലുങ്കുദേശം പാർട്ടിയും (ടിഡിപി) ജനതാദൾ യുണൈറ്റഡും (ജെഡിയു) വൻ ഡിമാൻഡുകളുമായി പിടിമുറുക്കുന്നത്.
ഇരുപാർട്ടികളും എൻഡിഎ യോഗത്തിന് മുൻപ് അമിത് ഷായോട് വലിയ ആവശ്യങ്ങൾ ഉന്നയിച്ചതായാണ് റിപ്പോർട്ടുകൾ. ടിഡിപി കാബിനറ്റ് മന്ത്രി സ്‌ഥാനങ്ങൾക്കൊപ്പം സ്‌പീക്കർ പദവിയിലും നോട്ടമിടുന്നുണ്ട്. ആഭ്യന്തരമന്ത്രി സ്‌ഥാനം തന്നെ ചോദിച്ചതായും വിവരമുണ്ട്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകണമെന്നും ടിഡിപി ആവശ്യപ്പെട്ടിട്ടുണ്ട്.
റയിൽവേ, കൃഷി, വ്യവസായ, രാസവള മന്ത്രാലയങ്ങളിൽ കാബിനറ്റ് മന്ത്രിസ്‌ഥാനവും ബിഹാറിന് പ്രത്യേക പദവി, ജാതി സെൻസസ് തുടങ്ങിയ ആവശ്യങ്ങളാണ് ജെഡിയു ഉന്നയിക്കുന്നത്. കൃഷി മന്ത്രാലയത്തിൽ ജെഡിഎസിനും കണ്ണുണ്ട്. ശിവസേന ഷിൻഡെ വിഭാഗം, ചിരാഗ് പാസ്വാന്റെ എൽജെപി, ആർഎൽഡി, പവൻ കല്യാണിന്റെ ജനസേന എന്നിവയും കാബിനറ്റ് മന്ത്രി പദവികൾ ലക്ഷ്യമിടുന്നുണ്ട്.
17ആം ലോക്‌സഭ, കേന്ദ്രമന്ത്രിസഭയുടെ ശുപാർശ പ്രകാരം രാഷ്‌ട്രപതി ദ്രൗപതി മുർമു പിരിച്ചുവിട്ടു. രാജിക്കത്ത് നൽകിയ മോദിയോട് കാവൽ പ്രധാനമന്ത്രിയായി തുടരാൻ രാഷ്‌ട്രപതി നിർദ്ദേശിച്ചു. ജൂൺ 16 വരെയാണ് ഈ ലോക്‌സഭയുടെ കാലാവധി. രണ്ടു ദിവസത്തിനകം എൻഡിഎ എംപിമാരുടെ യോഗം ചേർന്ന് മോദിയെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കും.
ഏഴ് സ്വതന്ത്രരിൽ ചിലർ കൂടി എൻഡിഎയെ പിന്തുണക്കുമെന്ന് ബിജെപി കരുതുന്നു. സ്‌ഥിരീകരണം ഇല്ലെങ്കിലും എട്ടിന് രാത്രി എട്ടുമണിക്ക് സത്യപ്രതിജ്‌ഞ നടത്താനാണ് സൂചന. അതേസമയം, ലോക്‌സഭയിൽ ശക്‌തമായ പ്രതിപക്ഷമായി തുടരാനാണ് ഇന്ത്യാ സഖ്യം ഇന്നലെ ചേർന്ന മുന്നണി യോഗത്തിൽ തീരുമാനിച്ചത്. ബിജെപി സർക്കാർ ഭരിക്കരുതെന്ന ജനങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ ഉചിതമായ സമയത്ത് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യാ മുന്നണി യോഗത്തിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ