ഗാസ: ഇസ്രയേൽ- ഗാസ യുദ്ധത്തിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന സമാധാന നിർദ്ദേശങ്ങൾ ഭാഗികമായി അംഗീകരിച്ച് ഹമാസ്. നിർദ്ദേശങ്ങളിലെ ചില കാര്യങ്ങളിൽ ഇനിയും ചർച്ച ആവശ്യമാണെന്നാണ് ഹമാസിന്റെ നിലപാട്. എല്ലാ ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളും വിട്ടയക്കാമെന്ന് ഹമാസ് അറിയിച്ചു.
ബന്ദി മോചനത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ മധ്യസ്‌ഥതയിലൂടെ ചർച്ച ചെയ്യാൻ തയ്യാറാണെന്നും ഹമാസ് അറിയിച്ചു. ഞായറാഴ്‌ച വൈകീട്ട് ആറിനകം കരാർ അംഗീകരിക്കണമെന്ന് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു. പദ്ധതി അംഗീകരിക്കാത്ത പക്ഷം അത് വളരെദുഃഖകരമായ അന്ത്യമായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം. ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതി പ്രകാരം ജീവിച്ചിരിക്കുന്നവരും അല്ലാത്തവരും ഉൾപ്പടെ എല്ലാ ഇസ്രയേലി ബന്ദികളെയും വിട്ടയക്കാൻ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. ഒക്‌ടോബർ 2023ലെ ആക്രമണത്തിൽ ബന്ദികളാക്കപ്പെട്ടവരുടെ മോചനം ഉറപ്പാക്കാനുള്ള മാസങ്ങളായുള്ള ശ്രമങ്ങളിൽ ഇത് നിർണായകമായ വഴിത്തിരിവാകും.
ഗാസയുടെ ഭരണം സ്വതന്ത്ര ടെക്‌നോക്രാറ്റുകളുടെ പലസ്‌തീൻ സമിതിക്ക് കൈമാറാൻ തയ്യാറാണെന്നും ഹമാസ് വ്യക്‌തമാക്കിയിട്ടുണ്ട്. അതേസമയം, ഹമാസിനെ നിരായുധീകരിക്കണമെന്ന സമാധാന പദ്ധതിയിലെ പ്രധാന നിർദ്ദേശത്തെ കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല.
അടിയന്തിര വെടിനിർത്തൽ, ബന്ദി-തടവുകാരുടെ പൂർണമായ കൈമാറ്റം, ഗാസയിൽ നിന്നുള്ള ഇസ്രയേൽ സൈന്യത്തിന്റെ ഘട്ടംഘട്ടമായുള്ള പിൻമാറ്റം, ഹമാസിന്റെ നിരായുധീകരണം, അന്താരാഷ്‌ട്ര മേൽനോട്ടത്തിൽ ഒരു ഇടക്കാല സർക്കാർ രൂപീകരിക്കുക തുടങ്ങിയവയാണ് ട്രംപിന്റെ സമാധാന പദ്ധതിയിലെ പ്രധാന നിർദ്ദേശങ്ങൾ.
Most Read| ‘ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കൂ, ഓപ്പറേഷൻ സിന്ദൂർ രണ്ടാം പതിപ്പ് വിദൂരമല്ല’








































