ദുബായ്: ജനുവരി മുതൽ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ മാനവവിഭവ മന്ത്രാലയം. വിസ അനുവദിക്കുന്നതിനൊപ്പം അടിസ്‌ഥാന ചികിൽസാ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഇൻഷുറൻസ് പാക്കേജാണ് മന്ത്രാലയം പ്രഖ്യാപിച്ചത്.
ജനുവരി മുതൽ വീട്ടുജോലിക്കാർക്ക് അടക്കം സ്വകാര്യ മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കും. ജനുവരി മുതൽ പുതിയ വിസയ്‌ക്കും പുതുക്കുന്ന വിസയ്‌ക്കും ഇൻഷുറൻസ് രേഖ ആവശ്യപ്പെടും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്‌റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, ആരോഗ്യ-സാമൂഹിക സുരക്ഷാ മന്ത്രാലയം, എമിറേറ്റിലെ ഇൻഷുറൻസ് കമ്പനികൾ എന്നിവയുമായി സഹകരിച്ചാണ് മന്ത്രാലയം ചിലവ് കുറഞ്ഞ ഇൻഷുറൻസ് പാക്കേജുകൾ നൽകുന്നത്.
തൊഴിലാളികളുടെ ഇൻഷുറൻസ് തൊഴിലുടമകളുടെ ബാധ്യതയാണ്. ജനുവരി ഒന്ന് മുതൽ പുതിയതും പുതുക്കുന്നതുമായി വിസയ്‌ക്ക് അപേക്ഷിക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസിന്റെ ചിലവ് കൂടി തൊഴിലുടമ നൽകണമെന്ന് തൊഴിൽ മന്ത്രാലയ അണ്ടർ സെക്രട്ടറി ഖലീൽ അൽഖൂരി അറിയിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ ശസ്‌ത്രക്രിയക്ക് വിധേയമാവുകയോ ചെയ്‌താൽ ചികിൽസാ ചിലവിന്റെ 20% പണമടച്ചാൽ മതി. ഓരോ സന്ദർശനത്തിനും മരുന്നുകൾ ഉൾപ്പടെ 500 ദിർഹത്തിന്റെ ഇൻഷുറൻസ് ലഭിക്കും. ഒരുവർഷം പരമാവധി ആയിരം ദിർഹത്തിന്റെ ചികിൽസയാണ് അനുവദിക്കുക.
കിടത്തിചികിൽസ ആവശ്യമില്ലാത്ത രോഗികൾക്ക് മെഡിക്കൽ സന്ദർശനങ്ങൾ, ഡയഗ്‌നോസ്‌റ്റിക് പരിശോധനകൾ, ലളിതമായ ശസ്‌ത്രക്രിയകൾ എന്നിവയ്‌ക്ക് 25% നിരക്ക് അടയ്‌ക്കണം. പാക്കേജിന്റെ ഭാഗമായ ഒരാൾക്ക് ഓരോ സന്ദർശനത്തിനും പരമാവധി 100 ദിർഹം മൂല്യമുള്ള ചികിൽസ നൽകും. ഒരേ അസുഖത്തിന് ഏഴ് ദിവസത്തിനുള്ളിൽ തുടർ സന്ദർശനം നടന്നാൽ മൊത്ത നിരക്കിന്റെ 30% അടക്കണം.
മരുന്നുകൾക്കായി പ്രതിവർഷം 1500 ദിർഹം വരെ പരിരക്ഷ ലഭിക്കും. രാജ്യത്തെ ഏഴ് ആശുപത്രികൾ, 46 മെഡിക്കൽ സെന്ററുകൾ, 45 ഫാർമസികൾ എന്നിവ ഈ ശൃഖലയിൽ ഉൾപ്പെടും. ‘ദുബായ് കെയർ’ വഴി തൊഴിലാളികൾക്ക് ഈ പാക്കേജിന്റെ ഭാഗമാകാം. തൊഴിലാളികളുടെ ആശ്രിത വിസയിലുള്ളവർക്കും വ്യവസ്‌ഥകളോടെ ഇഷ്‌ട പാക്കേജുകൾ തിരഞ്ഞെടുക്കാനാകും. വിവിധ ഇൻഷുറൻസ് പാക്കേജുകളുടെ വിശദാംശങ്ങൾ മന്ത്രാലയത്തിന്റെയും ഇതര സർക്കാർ സ്‌ഥാപനങ്ങളുടെ വെബ്‌സൈറ്റിലും ലഭ്യമാണ്.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും