കുമളി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂൾ കറവ് പിന്നിട്ട സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി. സെക്കൻഡിൽ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇന്ന് രാവിലെ എട്ടുമണിവരെയുള്ള കണക്കുകൾ പ്രകാരം ജലനിരപ്പ് 138.25 അടിയായിട്ടുണ്ട്.
പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ന് പുലർച്ചെ മൂന്നുമണിക്ക് ജലനിരപ്പ് 136 അടിയിൽ എത്തിയിരുന്നു. വൃഷ്‌ടിപ്രദേശത്ത് ലഭിച്ച മഴമൂലം അണക്കെട്ടിലേക്കുള്ള ജലപ്രവാഹം വർധിച്ചിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഇടുക്കി ജില്ലയിലെ വിവിധ മേഖലകളിൽ ശക്‌തമായ മഴയാണ് പെയ്യുന്നത്. രാത്രി പെയ്‌ത കനത്ത മഴയിൽ പലയിടത്തും നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. വണ്ടിപ്പെരിയാറിൽ വെള്ളം കയറിയതോടെ വീടുകളിലുള്ളവരെ സുരക്ഷിതമായി മാറ്റ് പാർപ്പിച്ചു. മലവെള്ളപ്പാച്ചിലിൽ വണ്ടിപ്പെരിയാറിൽ വീടുകളിൽ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
പാറക്കടവ്, മുണ്ടിയെരുമ, കൂട്ടാർ മേഖലയിലും ശക്‌തമായ മഴയാണ് പെയ്‌തത്. ഇവിടെ വളർത്തുമൃഗങ്ങൾ, ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ ഒലിച്ചുപോയി. പലയിടത്തും മലവെള്ളപ്പാച്ചിൽ ഉണ്ടായി. വ്യാപാര സ്‌ഥാപനങ്ങളിലും വെള്ളം കയറിയതോടെ ലക്ഷങ്ങളുടെ നാശമാണ് സംഭവിച്ചിരിക്കുന്നത്. കല്ലാർ ഡാമിലെ നാല് ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്.
അതേസമയം, സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്. മഴയ്‌ക്കൊപ്പം ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
Most Read| ഗുജറാത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു; ഹർഷ് സാങ്‌വി ഉപമുഖ്യമന്ത്രി