തിരുവനന്തപുരം: സിനിമ മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ സമിതി റിപ്പോർട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഡബ്ള്യുസിസി അംഗങ്ങൾ ഇന്ന് നിയമമന്ത്രി പി രാജീവിനെ കാണും. കളമശേരി കുസാറ്റ് ഗസ്‌റ്റ് ഹൗസിൽ വെച്ച് വൈകീട്ട് നാലു മണിക്കാണ് കൂടിക്കാഴ്‌ച.
ഇതേ ആവശ്യവുമായി നേരത്തെ വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയെ ഡബ്ള്യുസിസി അംഗങ്ങൾ കണ്ടിരുന്നു. ജസ്‍റ്റിസ് ഹേമയുടേത് കമ്മീഷനല്ല, സമിതിയാണെന്ന് വ്യക്‌തമായത് ഈ കൂടിക്കാഴ്‌ചയിലായിരുന്നു.
തങ്ങളുടെ വ്യക്‌തിപരമായ അനുഭവങ്ങൾ ജസ്‌റ്റിസ് ഹേമ സമിതിയെ അറിയിച്ചതാണെന്നും റിപ്പോർട് പുറത്തുകൊണ്ടുവരാൻ എല്ലാവിധ ശ്രമങ്ങളും തുടരുമെന്നും ഡബ്യൂസിസി നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സംഘടന പ്രതിനിധികൾ ഇന്ന് നിയമ മന്ത്രിയെ കാണുന്നത്.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവരണമെന്നാണ് ആഗ്രഹമെന്ന് സംഘടനാംഗങ്ങൾ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഹേമ കമ്മിറ്റിക്ക് മുന്‍പാകെ തനിക്ക് ഉണ്ടായ വ്യക്‌തിപരമായ പ്രശ്‌നങ്ങള്‍ ഓരോന്നും പറഞ്ഞിട്ടുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത് പറഞ്ഞു. നടിയെ പിന്തുണക്കുന്നു എന്ന് പോസ്‌റ്റിട്ടവർ സ്വന്തം പ്രൊഡക്ഷൻ കമ്പനിയിൽ ഇന്റേണൽ കംപ്ളയിന്റ് കമ്മറ്റി ഉണ്ടോയെന്ന് വ്യക്‌തമാക്കണമെന്നും അങ്ങനെയാണ് സ്‌ത്രീകളുടെ കൂടെ നിൽക്കേണ്ടതെന്നും പാർവ്വതി വ്യക്‌തമാക്കി.
നേരത്തെ സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പഠിച്ച അടൂർ കമ്മീഷൻ റിപ്പോർട് അടക്കം പുറത്ത് വിട്ടിട്ടുണ്ടെന്നും ഒരുപാട് സ്‌ത്രീകൾ അവരുടെ പ്രശ്‌നങ്ങൾ പറഞ്ഞ ഹേമ കമ്മറ്റി റിപ്പോർട്ടും പുറത്ത് വരേണ്ടത് തന്നെയാണെന്നും നടി പത്‌മപ്രിയ പ്രതികരിച്ചു.
Most Read: കോവിഡ് നിയന്ത്രണങ്ങൾക്കിടെ സിപിഎം കാസർഗോഡ്, തൃശൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം