കാസർഗോഡ്: സിപിഎം കാസർഗോഡ്, തൃശൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മൂന്ന് ദിവസത്തെ കാസർഗോഡ് ജില്ലാ സമ്മേളനം മടിക്കൈ അമ്പലത്തുകരയിലാണ് നടക്കുക. പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള രാവിലെ 10ന് പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്യും. 185 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പി ജയരാജൻ, എംവി ഗോവിന്ദൻ, പികെ ശ്രീമതി, കെകെ ശൈലജ, ആനത്തലവട്ടം ആനന്ദൻ, ടിപി രാമകൃഷ്‌ണൻ, പി കരുണാകരൻ തുടങ്ങിയ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടാണ് സമ്മേളനം നടത്തുന്നതെന്ന് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്‌ണൻ വ്യക്‌തമാക്കി. കേന്ദ്ര-സംസ്‌ഥാന കമ്മിറ്റി അംഗങ്ങൾ മുഴുവൻ സമയവും പങ്കെടുക്കും. ജില്ലാ കമ്മിറ്റിയിൽ നിന്ന് 10 പേരെ മാറ്റിയേക്കുമെന്നാണ് സൂചന. വനിതാ പ്രാതിനിധ്യം ഉയർത്തി പുതുമുഖങ്ങൾക്ക് അവസരം നൽകിയാകും പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വരിക. ജില്ലാ സെക്രട്ടറിയായി എംവി ബാലകൃഷ്‌ണൻ തുടരാനാണ് സാധ്യത.
അതേസമയം, തൃശൂർ ഇൻഡോർ സ്‌റ്റേഡിയത്തിലാണ് പ്രതിനിധി സമ്മേളനം നടക്കുക. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും 175 പേരെ പങ്കെടുപ്പിച്ച് പ്രതിനിധി സമ്മേളനം നടത്താനാണ് തീരുമാനം. പ്രവർത്തന റിപ്പോർട്ടിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ കുറിച്ച് രൂക്ഷ വിമര്‍ശനമുണ്ട്.
പാർട്ടിയുടെ യശസിനെ ബാധിക്കുന്ന വിധത്തിൽ ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് വീഴ്‌ചയുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രത്യേക ഭാഗമായിട്ടാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ തദ്ദേശ സ്‌ഥാപനങ്ങളിൽ ഭൂരിപക്ഷവും ഭരിക്കുന്നത് ഇടതുപക്ഷമാണെങ്കിലും പാർട്ടി പ്രതീക്ഷിക്കുന്ന തലത്തിലേക്ക് തദ്ദേശ സ്‌ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഉയരുന്നില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്.
Most Read: ലൈംഗിക ക്വട്ടേഷൻ; മുഖ്യസൂത്രധാരൻ ദിലീപ്, സർക്കാർ ഹൈക്കോടതിയിൽ