ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കി. ഒരു വർഷത്തേക്കാണ് രാജേന്ദ്രനെ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. എസ് രാജേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു.
ദേവികുളത്തെ ഇടത് മുന്നണി സ്‌ഥാനാർഥി എ രാജയെ പരാജയപ്പെടുത്താൻ എസ് രാജേന്ദ്രൻ ശ്രമിച്ചുവെന്നും, വിജയിപ്പിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ലെന്നും സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ജില്ലാ കമ്മിറ്റിയാണ് എസ് രാജേന്ദ്രനെ തൽക്കാലത്തേക്ക് പുറത്താക്കണമെന്ന ശുപാർശ സംസ്‌ഥാന സെക്രട്ടറിയേറ്റിന് നൽകിയത്.
എന്നാൽ തനിക്ക് നടപടി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് എസ് രാജേന്ദ്രൻ പ്രതികരിച്ചു. നടപടി അംഗീകരിക്കാതിരിക്കാൻ കഴിയില്ല. പക്ഷേ, തന്നെ പാർട്ടി അംഗത്വത്തിലെങ്കിലും നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എസ് രാജേന്ദ്രൻ പ്രതികരിച്ചു.
എസ് രാജേന്ദ്രനെ നേരത്തെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. സിവി വര്‍ഗീസിനെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത കമ്മിറ്റിയില്‍ നിന്നാണ് എസ് രാജേന്ദ്രനെ ഒഴിവാക്കിയത്.
Most Read: ലോകായുക്‌ത; സർക്കാർ തീരുമാനം വികലവും വൃത്തികെട്ടതും, തുറന്നടിച്ച് കെമാൽ പാഷ