ന്യൂഡെൽഹി: സിപിഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന. ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കറുടെ ഡെൽഹിയിലെ വസതിയിലെത്തി രാജേന്ദ്രൻ കൂടിക്കാഴ്‌ച നടത്തിയെന്നാണ് റിപ്പോർട്.
എന്നാൽ, ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. രാജേന്ദ്രൻ ഡെൽഹിയിൽ തന്നെ തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്‌ഥാനാർഥി ആയിരുന്ന എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് രാജേന്ദ്രനെ സിപിഎമ്മിൽ നിന്നും സസ്‌പെൻഡ് ചെയ്‌തത്.
സസ്‌പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും രാജേന്ദ്രൻ അംഗത്വം പുതുക്കിയിരുന്നില്ല. പ്രാദേശിക നേതാക്കൾ രാജേന്ദ്രന് വീട്ടിലെത്തി പാർട്ടി അംഗത്വ ഫോം കൈമാറിയിരുന്നു. എന്നാൽ, സീനിയർ നേതാവായ തന്നെ അനുനയിപ്പിക്കാൻ ജൂനിയർ നേതാക്കളെ വിട്ടത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് രാജേന്ദ്രൻ പ്രതികരിച്ചിരുന്നു.
ഇതോടെയാണ് പാർട്ടി വിടുമെന്ന അഭ്യൂഹം ഉയർന്നത്. ബിജെപിയുടെ ചെന്നൈയിൽ നിന്നുള്ള ദേശീയ നേതാവും പ്രാദേശിക നേതാക്കളും രാജേന്ദ്രനെ കഴിഞ്ഞ മാസം ഇക്കാനഗറിലെ വീട്ടിൽ വന്നുകണ്ടു ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷം സംസ്‌ഥാന നേതാക്കളും രാജേന്ദ്രനെ സമീപിച്ചിരുന്നു. എന്നാൽ, ബിജെപിയിലേക്ക് പോകുന്നെന്ന ആരോപണം നിഷേധിച്ച രാജേന്ദ്രൻ, കഴിഞ്ഞ ദിവസം എൽഡിഎഫ് സ്‌ഥാനാർഥി ജോയ്‌സ് ജോർജിന്റെ ദേവികുളം മണ്ഡലം കൺവെൻഷനിൽ പങ്കെടുത്തിരുന്നു.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും