കാസർഗോഡ്: വിവാദങ്ങൾക്ക് പിന്നാലെ കാസർഗോഡ് ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധിയിലേക്ക്. നാളെ മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് അവധി. കോവിഡ് വ്യാപനം അതിശക്‌തമായിരിക്കെയാണ് കളക്‌ടർ അവധിയിൽ പ്രവേശിക്കുന്നത്. വ്യക്‌തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് കളക്‌ടറുടെ വിശദീകരണം. എഡിഎമ്മിനാണ് പകരം ചുമതലകൾ നൽകിയിരിക്കുന്നത്.
അതേസമയം, കാസർഗോഡ് ജില്ലയിൽ ഒരാഴ്‌ചത്തേക്ക് 50 പേരിൽ കൂടുതലുള്ള പൊതുപരിപാടികൾ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവിനെ കളക്‌ടർ പിന്തുണച്ചു. കോടതി ഉത്തരവ് കർശനമായി പാലിക്കണമെന്ന് കളക്‌ടർ പറഞ്ഞു. കോടതി ഇടപെടലിന്റെ അടിസ്‌ഥാനത്തിൽ സിപിഎം കാസർഗോഡ് ജില്ലാ സമ്മേളനം ഒരു ദിവസമായി വെട്ടിച്ചുരുക്കിയിട്ടുണ്ട്. സമ്മേളനം ഇന്ന് രാത്രി പത്തരയോടെ അവസാനിക്കും. കോടതി വിധിയുടെ പശ്‌ചാത്തലത്തിലാണ് തീരുമാനം.
സമ്മേളനം നാളെ അവസാനിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, പൊതുയോഗങ്ങൾക്ക് കോടതി ഇടക്കാല ഉത്തരവിലൂടെ വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്ന് രാവിലെ തുടങ്ങിയ സമ്മേളനം രാത്രിയോടെ അവസാനിപ്പിക്കാൻ നേതൃത്വം തീരുമാനിച്ചത്. നേരത്തെ ജില്ലയിൽ കളക്‌ടർ പൊതുയോഗത്തിന് വിലക്ക് ഏർപ്പെടുത്തുകയും പിന്നീട് ഉത്തരവ് പിൻവലിച്ചതും വൻ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സംഭവത്തിൽ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പാർട്ടി സമ്മേളനം വെട്ടിച്ചുരുക്കിയതും കളക്‌ടർ അവധിയിലേക്ക് പ്രവേശിക്കുന്നതും.
Most Read: വാരാന്ത്യ കർഫ്യൂ പിൻവലിച്ച് കർണാടക