പണിമുടക്ക് മുതലെടുത്ത് യാത്രക്ക് ഭീമമായ തുക; സ്വകാര്യ ബസ് കസ്‌റ്റഡിയിൽ എടുത്തു

By Desk Reporter, Malabar News
Bus-in-police-cutody
Ajwa Travels

വയനാട്: കെഎസ്ആര്‍ടിസി ബസ് തൊഴിലാളികളുടെ പണിമുടക്ക് മുതലെടുത്ത് യാത്രക്ക് ഭീമമായ തുക ഈടാക്കിയ സ്വകാര്യ ബസ് കസ്‌റ്റഡിയിൽ എടുത്തു. അനധികൃതമായി സര്‍വീസ് നടത്തിയെന്ന യാത്രക്കാരുടെ പരാതിയെ തുടർന്നാണ് കൽപ്പറ്റ ടൗണിൽ വച്ച് പോലീസ് ബസ് കസ്‌റ്റഡിയിൽ എടുത്തത്.

ശനിയാഴ്‌ച രാത്രി ഒന്‍പതിന് കോഴിക്കോട് പ്രൈവറ്റ് ബസ് സ്‌റ്റാന്‍ഡില്‍ നിന്ന് കൽപ്പറ്റയിലേക്ക് സര്‍വീസ് നടത്തിയ ‘ഇരഞ്ഞിക്കോത്ത്’ എന്ന ലിമിറ്റഡ് സ്‌റ്റോപ് ബസാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. മോശമായി പെരുമാറിയെന്നും അമിത നിരക്ക് ഈടാക്കിയെന്നും കാണിച്ച് ബസ് ജീവനക്കാര്‍ക്കെതിരെ യാത്രക്കാര്‍ പോലീസിൽ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്‌ച മോട്ടോര്‍ വാഹന വകുപ്പിനും പരാതി നല്‍കുമെന്ന് ബസിലെ യാത്രക്കാര്‍ പറഞ്ഞു.

കോഴിക്കോട് നിന്നും കൽപ്പറ്റക്കുള്ള യാത്രക്ക് 200 രൂപയാണ് സ്വകാര്യ ബസ് അധികൃതര്‍ ടിക്കറ്റ് നിരക്കായി ഈടാക്കിയതെന്ന് യാത്രക്കാർ പരാതിയിൽ പറയുന്നു. 100 രൂപയില്‍ താഴെ നിരക്കുള്ളപ്പോഴാണ് ഭീമമായ സംഖ്യ ഈടാക്കിയത്. കണ്ടക്‌ടർ നല്‍കിയ ടിക്കറ്റില്‍ കോഴിക്കോട് ജില്ലയിലെ തന്നെ പല സ്‌ഥലങ്ങളാണ് രേഖപ്പെടുത്തിയിരുന്നത് എന്നും യാത്രക്കാര്‍ പറഞ്ഞു.

പരാതിക്കൊപ്പം ഇത്തരത്തില്‍ ലഭിച്ച ടിക്കറ്റും പോലീസിന് യാത്രക്കാര്‍ കൈമാറിയിട്ടുണ്ട്. കോഴിക്കോട് നിന്ന് ബസ് പുറപ്പെടുമ്പോള്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. അമിത ചാര്‍ജ് ചോദ്യം ചെയ്‌തവരോട് പ്രത്യേക സര്‍വീസാണ് എന്നായിരുന്നു ബസ് ജീവനക്കാര്‍ പറഞ്ഞിരുന്നത്. പ്രതികരിച്ചവരെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതായും യാത്രക്കാര്‍ പറഞ്ഞു.

അമിത ചാര്‍ജിനെ എതിര്‍ത്തവർ ബസിൽ നിന്ന് ഇറങ്ങിയില്ലെങ്കിൽ ബസ് എടുക്കില്ലെന്ന തന്ത്രം ജീവനക്കാര്‍ പ്രയോഗിച്ചതോടെ കുറേ യാത്രക്കാര്‍ പ്രതികരിച്ചവര്‍ക്ക് എതിരെ തിരിഞ്ഞു. അമിത ചാര്‍ജ് നല്‍കാന്‍ പണം തികയാതെ വന്ന പലരും ബസില്‍വെച്ച് തന്നെ ഇതര യാത്രക്കാരോട് കടം വാങ്ങിയാണ് ടിക്കറ്റ് എടുത്തത്.

ജീവനക്കാരുടെ ഭീഷണി തുടരുന്നതിനിടെ അമിത ചാര്‍ജിനെ ചോദ്യം ചെയ്‌ത യുവാക്കളില്‍ ചിലര്‍ പോലീസ് സ്‌റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. അതേസമയം ബസിന്റെ ഫിറ്റ്നസ് കാലാവധി കഴിഞ്ഞതാണെന്ന് കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പിന്റെ സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നും ആരോപണമുണ്ട്.

Most Read:  പേ ആൻഡ് പാർക്കിങ് കേന്ദ്രത്തിനെതിരെ നടപടിയുമായി കോഴിക്കോട് കോർപറേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE