ന്യൂഡെൽഹി: ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഹിന്ദുസ്‌ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്‌തമാക്കിയത്. ‘കശ്‌മീരിൽ കറുത്ത മഞ്ഞ് പെയ്യുന്ന കാലത്ത് മാത്രമേ താൻ ബിജെപിയിൽ ചേരുകയുള്ളൂ’ എന്നായിരുന്നു ഗുലാം നബിയുടെ പ്രതികരണം. മറ്റൊരു പാർട്ടിയിലും താൻ ചേരില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് എന്നെ അറിയില്ല. രാജാമാതാ സിന്ധ്യ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് എനിക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ആരോപണം ഗൗരവമായി എടുക്കുന്നുവെന്ന് ഞാന്‍ പറഞ്ഞു. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനായി അടല്‍ ബിഹാരി വാജ്‌പേയി ചെയര്‍മാനായി എല്‍കെ അദ്വാനി, സിന്ധ്യ എന്നിവര്‍ ചേര്‍ന്ന കമ്മിറ്റി രൂപീകരിക്കണമെന്ന് ഞാന്‍ നിർദ്ദേശിച്ചു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എനിക്കെതിരെ എന്ത് ശിക്ഷ നല്‍കിയാലും സ്വീകരിക്കുമെന്നും ഞാന്‍ ഉറപ്പ് നല്‍കി.
ഈ സമയം, വാജ്‌പേയി മുന്നോട്ടുവന്ന് എനിക്കരികിലെത്തി സഭയോടും എന്നോടും ക്ഷമ ചോദിച്ചു. സിന്ധ്യക്ക് എന്നെ അറിയില്ലായിരിക്കാം പക്ഷേ വാജ്‌പേയിക്ക് എന്നെ നന്നായി അറിയാമായിരുന്നു’-ഗുലാം നബി ആസാദ് പറയുന്നു.
രാഹുൽ ഗാന്ധിയെ കണ്ടിരുന്നുവോ എന്ന ചോദ്യത്തിന് രണ്ട് തവണ കണ്ടിരുന്നെന്ന് അദ്ദേഹം മറുപടി പറഞ്ഞു. രാജ്യസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഗുലാം നബിയുടെ വിടവാങ്ങൽ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വൈകാരിക പ്രസംഗമാണ് അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്. ഇതിന് പിന്നാലെയാണ് വിഷയത്തിൽ ഗുലാം നബി ആസാദിന്റെ പ്രതികരണം.
Also Read: കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; ട്വിറ്റർ വഴങ്ങി; 97 ശതമാനം അക്കൗണ്ടുകളും മരവിപ്പിച്ചു







































