ന്യൂഡെൽഹി: ഗുലാം നബി ആസാദിനൊപ്പം കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവെച്ച നേതാക്കൾ തിരികെ പാർട്ടിയിലേക്ക്. കശ്‌മീർ മുൻ ഉപ മുഖ്യമന്ത്രി താരാ ചന്ദ്, നേതാക്കളായ പീർസാദാ മുഹമ്മദ് സയ്യിദ്, ബൽവാൻ സിങ് തുടങ്ങി 17 പേരാണ് കോൺഗ്രസിലേക്ക് തിരികെ എത്തിയത്. ഇനിയും നേതാക്കൾ തിരികെ പാർട്ടിയിലേക്ക് വരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.
ഭാരത് ജോഡോ യാത്ര കൂടുതൽ ആളുകളെ കോൺഗ്രസിലേക്ക് അടുപ്പിക്കുകയാണ് സമാനമനസ്‌കരായ പാർട്ടികളും പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസിനൊപ്പം എത്തുമെന്ന് കെസി വേണുഗോപാൽ ഡെൽഹിയിൽ പറഞ്ഞു. ഭാരത് ജോഡോ യാത്ര ഉയർത്തുന്ന സന്ദേശത്തോട് യോജിപ്പുണ്ടെങ്കിൽ ഗുലാം നബി ആസാദിന് പങ്കെടുക്കാമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
അതേസമയം, ഭാരത് ജോഡോ യാത്ര ജമ്മു കശ്‌മീരിലേക്ക് പ്രവേശിക്കാനിരിക്കെ നേതാക്കൾ തിരിച്ചെത്തിയത് പാർട്ടിയെ ആവേശത്തിൽ ആക്കിയിട്ടുണ്ട്. അതിനിടെ, കോൺഗ്രസ് വിട്ടത് ജീവിതത്തിലെ വലിയ മണ്ടത്തരമാണെന്ന് മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് പറഞ്ഞു. തെറ്റുകൾ ആർക്കും സംഭവിക്കാം. അത് തിരുത്തി തിരികെ വന്നിരിക്കുന്നു. പാർട്ടിയോടും ജനങ്ങളോടും മാപ്പ് പറയുന്നുവെന്ന് മുൻ മന്ത്രി പീർസാദാ മുഹമ്മദ് സയ്യിദ് പറഞ്ഞു.
ഇവർക്കൊപ്പം മുസഫർ പാറെ, ബൽവാൻ സിങ്, മൊഹീന്ദർ ഭരദ്വാരാജ്, ഭൂഷൺ ദോഗ്ര, വിനോദ് ശർമ, മുജാഫർ പാറെ, നരീന്ദർ ശർമ, നരേഷ് ശർമ, ആംബ്രിഷ് മഗോത്ര, സുഭാഷ് ഭാഗത്, ബദ്രിനാഥ് ശർമ, വരുൺ മഗോത്ര, അനുരാധ ശർമ, വിജയ് ടാർഗോത്ര, ചന്ദ്രൻ പ്രഭ ശർമ തുടങ്ങിയവരാണ് കോൺഗ്രസിലേക്ക് തിരിച്ചെത്തിയ നേതാക്കൾ.
ചന്ദനും ബൽവാൻ സിങ്ങും ഗുലാം നബി ആസാദിന്റെ കടുത്ത അനുയായികൾ ആയിരുന്നു. എന്നാൽ, ഡെമോക്രറ്റിക് ആസാദ് പാർട്ടി രൂപീകരിച്ച ആസാദ് കോൺഗ്രസ് വിട്ടു. തനിക്കൊപ്പം വന്ന ചിലരെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പുറത്താക്കിയിരുന്നു.
Most Read: മാസംതോറുമുള്ള വൈദ്യുതി നിരക്ക് കൂട്ടൽ; ഉത്തരവ് പിൻവലിക്കണമെന്ന് കേരളം