തിരുവനന്തപുരം: ഏറെ വിവാദമായ ചാൻസലർ ബിൽ രാഷ്‌ട്രപതിക്ക് അയക്കാൻ ഗവർണർക്ക് നിയമോപദേശം. രാജ്ഭവനിലെ നിയമോപദേഷ്‌ടാവ് ഗോപകുമാരൻ നായരുടേതാണ് നിയമോപദേശം. ഗവർണറെ ബാധിക്കുന്ന വിഷയത്തിൽ സ്വയം തീരുമാനം എടുക്കരുത് എന്നാണ് ഉപദേശം.
ചാൻസലർ സ്‌ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബില്ലിൽ ഗവർണർ തന്നെ തീരുമാനം എടുത്താൽ അതിൽ വ്യക്‌തിതാൽപര്യം കടന്നുവരാൻ സാധ്യത ഉണ്ടെന്ന് നിയമോപദേശത്തിൽ പറയുന്നു. നിർണായകമായ ഭരണഘടനാ പദവി വഹിക്കുന്നയാളെ സംബന്ധിച്ച ബില്ലിൽ അയാൾ തന്നെ തീരുമാനം എടുക്കരുതെന്നും നിയമോപദേശത്തിൽ പറയുന്നു.
നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിൽ ചാൻസലർ ബിൽ സംബന്ധിച്ച് ഗവർണർ ഉടൻ തീരുമാനം എടുക്കാൻ സാധ്യതയില്ല. ഭരണഘടനാ വിദഗ്‌ധരുമായി ഗവർണർ കൂടിയാലോചന നടത്തിയേക്കും. അതേസമയം, ബില്ലിൽ ഗവർണറുടെ തീരുമാനം നീണ്ടാൽ നിയമനടപടി സ്വീകരിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
14 സർവകലാശാലകളുടെയും ചാൻസലർ സ്‌ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ. നേരത്തെ, വിഷയത്തിൽ തീരുമാനം എടുക്കില്ലെന്ന് ഗവർണർ ആവർത്തിച്ചിരുന്നു. വിദ്യാഭ്യാസം കൺകറണ്ട് പട്ടികയിൽ ഉള്ളതിനാൽ സംസ്‌ഥാനങ്ങൾക്ക് മാത്രം തീരുമാനം എടുക്കാൻ ആകില്ലെന്നാണ് ഗവർണർ വിശദീകരിക്കുന്നത്.
ബില്ലിൽ തനിക്ക് മുകളിൽ ഉള്ളവർ തീരുമാനം എടുക്കട്ടെയെന്ന നിലപാടിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ കൂടി ബാധിക്കുന്ന ബില്ലിൽ തനിക്ക് മുകളിൽ ഉള്ളവർ തീരുമാനം എടുക്കട്ടേ എന്നായിരുന്നു ഗവർണറുടെ പ്രതികരണം. നയപ്രഖ്യാപനത്തിനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് പറഞ്ഞ ഗവർണർ സർക്കാരിന്റെ നടത്തിപ്പിൽ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും പറഞ്ഞു.
അതേസമയം, ചാൻസലർ ബിൽ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ 16 ബില്ലുകളിലും ഗവർണർ ഒപ്പിട്ടിട്ടുണ്ട്. തന്നെ ചാൻസലർ സ്‌ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിൽ അതിവേഗം തീരുമാനം എടുക്കില്ലെന്നും ബിൽ രാഷ്‌ട്രപതിയുടെ അനുമതിക്കായി അയക്കുന്ന കാര്യം പരിഗണിക്കുക ആണെന്നും ഗവർണർ നേരത്തെ വ്യക്‌തമാക്കിയിരുന്നു.
അതേസമയം, സർക്കാരും ഗവർണറും തമ്മിൽ വെടിനിർത്തലെന്ന് സൂചന നൽകി നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം ക്ഷണിച്ചിരുന്നു. എല്ലാ പരിധിയും വിട്ടു മാസങ്ങളായി തുടർന്ന പോര് അവസാനിക്കുന്നുവെന്ന സൂചനകൾക്കിടെയാണ് ചാൻസലർ ബില്ല് രാഷ്‌ട്രപതിക്ക് വിടുന്ന കാര്യത്തിൽ ഗവർണർ സൂചന നൽകിയത്.
അതേസമയം, നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം 23ന് തുടങ്ങും. കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത്. സംസ്‌ഥാന ബജറ്റ് അടുത്ത മാസം മൂന്നിന് അവതരിപ്പിക്കാനാണ് നീക്കം. 24,25 തീയതികളിൽ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും. ഗവർണറുമായുള്ള അനുനയത്തിന്റെ ഭാഗമായാണ് നയപ്രഖ്യാപന പ്രസംഗം ഈ മാസം തന്നെ നടത്താൻ സർക്കാർ തീരുമാനിച്ചത്.
Most Read: മാസംതോറുമുള്ള വൈദ്യുതി നിരക്ക് കൂട്ടൽ; ഉത്തരവ് പിൻവലിക്കണമെന്ന് കേരളം