തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിന്റെ അന്വേഷണ ചുമതല ഉണ്ടായിരുന്ന ഐജി പി വിജയനെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു. ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ വിവരങ്ങൾ ചോർത്തിയെന്ന പേരിലാണ് നടപടി.
പ്രതിയുമായുള്ള യാത്രാവിവരങ്ങൾ പുറത്തായത് വിജയൻ വഴിയെന്നാണ് റിപ്പോർട്. എഡിജിപി എംആർ അജിത്കുമാർ ആണ് റിപ്പോർട് നൽകിയത്. തുടരന്വേഷണത്തിന് എഡിജിപി പി പത്മകുമാറിനെ ചുമതലപ്പെടുത്തി.
കേസിലെ പ്രതിയെ രത്നഗിരിയിൽ നിന്ന് കേരളത്തിലേക്ക് അതീവരഹസ്യമായി കൊണ്ടുവരുന്നതിൽ വീഴ്ച പറ്റി. അന്വേഷണത്തിന്റെ ഭാഗമല്ലാതിരുന്ന ഐജി വിജയനും ജിഎസ്ഐ കെ മനോജ് കുമാറും പ്രതിയെ കൊണ്ടുവരുന്ന സംഘവുമായി ബന്ധപ്പെട്ടു. തീവ്രവാദ വിരുദ്ധ സ്ക്വാഡ് അത്യധികം സൂക്ഷ്മതയോടെ പ്രവർത്തിക്കേണ്ട വിഭാഗമാണെന്നും സുരക്ഷയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ആഴ്ചകൾക്ക് മുൻപ് തീവ്രവാദ വിരുദ്ധസേനയുടെ തലപ്പത്തുനിന്ന് പി വിജയനെ സ്ഥലം മാറ്റിയിരുന്നു. എഡിജിപിക്ക് മുൻപാകെ റിപ്പോർട് ചെയ്യാൻ പി വിജയൻ ഐപിഎസിന് നിർദേശവും നൽകി. പകരം നിയമനം നൽകിയിരുന്നില്ല.
പി വിജയൻ ബുക്ക് ആൻഡ് പബ്ളിക്കേഷൻ സൊസൈറ്റിയുടെയും ചുമതലയും വഹിച്ചിരുന്നു. കെബിപിഎസിലെ പാർട്ടി നിയമനങ്ങൾ എതിർത്തത് യൂണിയനുകളുടെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. സ്റ്റുഡന്റ് കേഡറ്റ് ചുമതലയിൽനിന്നും വിജയനെ നേരത്തെ നീക്കിയിരുന്നു.
Also Read: ആന സെൻസസ്; കേരളത്തിന്റെ കണക്കെടുപ്പ് ഇന്ന് പൂർത്തിയാകും







































