കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാവശ്യപ്പെട്ട് അടുത്ത ദിവസം ഷാജിക്ക് നോട്ടീസ് നല്‍കുമെന്നാണ് വിവരം. നേരത്തെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴികളും ഷാജി സമര്‍പ്പിച്ച രേഖകളും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍.
എംഎല്‍എയായിരിക്കെ കണ്ണൂര്‍ അഴീക്കോട്ടെ സ്കൂളിന് പ്ളസ് 2 അനുവദിച്ച് കിട്ടാന്‍ ഷാജി സ്കൂള്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണമാണ് അന്വേഷണത്തിന് വഴിവെച്ചത്. തുടര്‍ന്ന് ഷാജി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. കൂടാതെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം അഴീക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഷാജിയുടെ വീട്ടില്‍ നിന്നും 47 ലക്ഷം രൂപയും നിരവധി രേഖകളും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.
പിടികൂടിയ പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഷാജിയുടെ വാദം. തുടർന്ന് യുഡിഎഫ് അഴീക്കോട് മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ തീരുമാനിച്ച യോഗത്തിന്റെ മിനുട്സും പണം വാങ്ങിയ രസീതുകളും വിജിലന്‍സിന് കൈമാറിയിരുന്നു. മാത്രവുമല്ല കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ സ്വത്തുക്കൾ, കൃഷി, ബിസിനസ് പങ്കാളിത്തം എന്നിവയുടെ രേഖകളും കൈമാറിയിരുന്നു. ഈ രേഖകളിൽ അവ്യക്തത നിലനില്‍ക്കുന്നുവെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തൽ.
സ്വമേധയാ ശേഖരിച്ച തെളിവുകളുടെ കൂടി അടിസ്ഥാനത്തിലാവും ഷാജിയെ ഇനി വിജിലന്‍സ് ചോദ്യം ചെയ്യുക.
Most Read: ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും







































