ഇടുക്കി: വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിതൂക്കിയ കേസിലെ പ്രതി അർജുനെ (21) ഇന്ന് സംഭവസ്‌ഥലത്ത് എത്തിച്ച് തെളിവെടുക്കും. 11 മണിയോടെയാണ് അർജുനെ ചുരക്കുളം എസ്‌റ്റേറ്റില്‍ എത്തിക്കുക.
വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്‌റ്റേറ്റിലെ ചെലത്ത് ലയത്തില്‍ താമസിക്കുന്ന കുട്ടിയെ കഴിഞ്ഞ മാസം 30നാണ് ലയത്തിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാസങ്ങളായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പ്രതി പോലീസിനോട് സമ്മതിച്ചു.
കുട്ടിയുടെ കുടുംബവുമായി നല്ല ബന്ധം ഉണ്ടായിരുന്ന അർജുന്, അവരുടെ വീട്ടിൽ ഏത് സമയവും കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇത് മുതലെടുത്താണ് അർജുൻ കുട്ടിയെ പീഡിപ്പിച്ചത്. സംഭവം നടന്ന ദിവസം കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്കു പോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയും, ബോധരഹിതയായപ്പോൾ ഷാളിൽ കെട്ടി തൂക്കുകയുമായിരുന്നു. കുട്ടിയുടെ സഹോദരന്‍ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.
വീടിനുള്ളില്‍ വാഴക്കുല കെട്ടി ഇട്ടിരുന്ന കയറില്‍ പിടിച്ചുകളിക്കവെ കഴുത്തിലുണ്ടായിരുന്ന ഷാള്‍ കുരുങ്ങുകയും കഴുത്ത് മുറുകുകയും ചെയ്‌ത് മരണപ്പെട്ടതാകാം എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നിരുന്നാലും പോലീസ് അസ്വാഭാവിക മരണത്തിന് തന്നെ കേസെടുത്തിരുന്നു. മൃതദേഹ പരിശോധനയില്‍ പീഡനം നടന്നിട്ടുണ്ടോയെന്ന് സംശയം തോന്നിയ ഡോക്‌ടർ ഈ വിവരം പോലീസുമായി പങ്കുവെച്ചതോടെ കേസില്‍ പോലീസ് രഹസ്യമായി അന്വേഷണം നടത്തി. തുടർന്ന് സംശയം തോന്നിയ നാലുപേരെ കസ്‌റ്റഡിയിലെടുത്തു.
മൂന്നുപേരെ വിട്ടയച്ചെങ്കിലും അയല്‍വാസിയായ അര്‍ജുനെ പോലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്‌തതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
Most Read: കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയെ കസ്‌റ്റംസ് കസ്‌റ്റഡിയിൽ വാങ്ങും